കോട്ടയം. കേരള കോൺഗ്രസ് -എമ്മിനെ രാഷ്ട്രീയമായും സംഘടനാപരമായും ശക്തിപ്പെടുത്തുന്നതിനും, ബഹുജനാടിത്തറ വർദ്ധിപ്പിക്കുന്നതിനും പാർട്ടി ഭരണഘടന ഭേദഗതി ചെയ്യാൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചതായി ചെയർമാൻ ജോസ് കെ.മാണി അറിയിച്ചു.
ഓൺലൈനായി സ്വീകരിക്കാവുന്ന സാധാരണ അംഗത്വം, കൂടുതൽ കേഡർമാരെ കണ്ടെത്തുന്നതിനായി സജീവ അംഗത്വം എന്നീ സംവിധാനങ്ങൾ ഏർപ്പെടുത്തി മെമ്പർഷിപ്പിൽ വരുത്തിയ ഭേദഗതിയാണ് ഏറ്റവും പ്രധാനം. സജീവാംഗത്വമുള്ളവർക്കേ പാർട്ടി സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനും മത്സരിക്കാനും ഭാരവാഹിയാവാനും കഴിയൂ.
കെ.എം. മാണി സ്മൃതി ദിനമായ ഏപ്രിൽ 9 കാരുണ്യദിനമായി ആചരിക്കും. വാർഡ് കമ്മിറ്റി മുതൽ സംസ്ഥാന ഉന്നതാധികാര സമിതി വരെയുള്ള ഘടകങ്ങളിലെ അംഗങ്ങളുടെയും ഭാരവാഹികളുടെയും എണ്ണം കുറയ്ക്കുന്നതിനും തീരുമാനിച്ചു. 111 അംഗങ്ങളുണ്ടായിരുന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി ഇനി 91 അംഗ കമ്മിറ്റിയാകും. സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ എണ്ണം 25ൽ നിന്ന് 15 ആയി കുറയ്ക്കും. സംസ്ഥാന എക്‌സിക്യുട്ടീവിന്റെ പേര് സംസ്ഥാന സെക്രട്ടേറിയറ്റ് എന്നാക്കും. പട്ടികവിഭാഗ വനിതാ പ്രതിനിദ്ധ്യവും ഉറപ്പുവരുത്തും. കൂടുതൽ പോഷക സംഘടനകളും, ഫോറങ്ങളും രൂപീകരിക്കും.
പാർട്ടി ചെയർമാനായിരുന്ന കെ.എം. മാണിയുടെ പേരിൽ സാമൂഹിക ജലസേചന പദ്ധതി പ്രഖ്യാപിച്ച എൽ.ഡി.എഫ് സർക്കാരിനെയും ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെയും യോഗം അഭിനന്ദിച്ചു. കേരളത്തിന് ആവശ്യമായ വാക്‌സിൻ നൽകാൻ തയ്യാറാകാത്ത കേന്ദ്രസർക്കാർ നടപടിയെ അപലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |