SignIn
Kerala Kaumudi Online
Thursday, 25 April 2024 10.41 AM IST

വിവാഹത്തിനും മോചനത്തിനും പൊതു മതേതര നിയമം വേണം: ഹൈക്കോടതി

kerala-high-court-

കൊച്ചി: വിവാഹം, വിവാഹമോചനം എന്നിവയ്ക്ക് മുഴുവൻ സമുദായങ്ങൾക്കും ബാധകമായ മതേതരനിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഹൈക്കോടതി . രാജ്യത്ത് നിലവിലുള്ള വിവാഹ നിയമങ്ങൾ ഉടച്ചുവാർക്കാൻ സമയമായെന്നും, പൊതുനിയമം കൊണ്ടുവരുന്നത് പ്രയാസകരമല്ലെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

വ്യക്തി നിയമമനുസരിച്ച് വിവാഹിതരാവാൻ വ്യക്തികൾക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും ,പൊതു മതേതരനിയമവും വിവാഹത്തിനാവശ്യമുണ്ട്. വ്യക്തിനിയമത്തിന്റെ പേരിൽ പൊതുനിയമം പാലിക്കുന്നതിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാനാവില്ലെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു. ഭാര്യയുമായുള്ള വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവിനെതിരെ ഭർത്താവ് നൽകിയ അപ്പീൽഹർജി തള്ളിയാണ് നിരീക്ഷണം.
വൈവിദ്ധ്യ ആചാരങ്ങളുള്ള സമൂഹമായതിനാൽ വിവാഹത്തിലും ഇത് നിലനിൽക്കുന്നുണ്ട്. വ്യക്തിതാത്പര്യങ്ങൾക്ക് പ്രധാന്യം ലഭിക്കാതെ പോകുന്നു. പൊങ്ങച്ചത്തിനുള്ള മാർഗമായി വിവാഹങ്ങൾ മാറിയതോടെ, യഥാർത്ഥമൂല്യം മറക്കപ്പെടുന്ന സ്ഥിതിയാണ്. അനിവാര്യമായ സാഹചര്യങ്ങളിലല്ലാത്ത വിവാഹമോചനം സമൂഹം അംഗീകരിക്കാത്ത പശ്ചാത്തലത്തിൽ തയ്യാറാക്കിയ വിവാഹനിയമമാണ് നിലവിലുള്ളത്. വിവാഹവും മോചനവും സംബന്ധിച്ച കാര്യങ്ങളും സമൂഹകാഴ്ചപ്പാടിൽനിന്ന് വ്യക്തികേന്ദ്രീകൃത കാഴ്ചപ്പാടിലേയ്ക്ക് മാറി. വിവാഹമോചനം ആവശ്യപ്പെട്ട് സ്വന്തം ഇഷ്ടപ്രകാരം കോടതിയെ സമീപിക്കാൻ ദമ്പതികൾക്ക് മടിയില്ല.

വ്യക്തിതാത്പര്യവുമായി പൊരുത്തപ്പെടുന്നതാണോ നിലവിലെ നിയമമെന്ന് സംശയമുണ്ട്. വ്യക്തിയുടെ സ്വതന്ത്രമനസ് തിരിച്ചറിയാൻ മതിയായതല്ല നിലവിലെ നീതിനിർവഹണ സംവിധാനം. 12വർഷമായി വിവാഹമോചനത്തിന് കോടതി വഴി ശ്രമിച്ച കേസിലെ എതിർകക്ഷിയുടെ അനുഭവമാണ് ഉദാഹരണം. വിവാഹം ദമ്പതികളുടെ തിരഞ്ഞടുപ്പാണെന്നു കരുതി ദുരിതം തിരഞ്ഞെടുക്കേണ്ടതില്ല. വിവാഹമോചനം നിഷേധിച്ച് ദുരിതം തുടരട്ടെയെന്ന് നിർദേശിക്കാനോ അടിച്ചേൽപ്പിക്കാനോ നിയമത്തിന് കഴിയില്ല. വ്യക്തികളുടെ തീരുമാനത്തിൽ കോടതികൾ അധികാരം പ്രയോഗിക്കുകയല്ല, സ്വന്തമായി തീരുമാനമെടുക്കാനുള്ള സഹായം കോടതികൾ നൽകണം. വ്യക്തിയുടെ ഇഷ്ടപ്രകാരം വിവാഹമോചനം തീരുമാനിക്കാൻ കഴിയുന്ന വിധത്തിൽ ചട്ടക്കൂടുള്ള വിവാഹ മോചന നിയമമാണ് ആവശ്യം.
ഒരുമിച്ച് കഴിയാനാവാതെ ദമ്പതികളിലൊരാൾ വിവാഹമോചനം ആവശ്യപ്പെടുമ്പാൾ നഷ്ടങ്ങളുണ്ടാകാം. സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാൻ വ്യക്തിക്ക് അനുമതി നൽകുന്ന നിയമത്തിന് അവർക്കുണ്ടാകുന്ന നഷ്ടങ്ങളെയും അവഗണിക്കാനാവില്ല. ദുർബലരാവുന്ന അവരെ കരുത്തോടെ തിരിച്ചുകൊണ്ടു വരണം. വിവാഹവും മോചനവും മൂലമുണ്ടാവുന്ന നഷ്ടത്തിന് സംരക്ഷണം നൽകുന്ന നിയമമാണ് വേണ്ടത്. നഷ്ടങ്ങളും നഷ്ടപരിഹാരവും ഉൾപ്പെടെ കൈകാര്യംചെയ്യാൻ ശക്തമായ നിയമം വേണമെന്നും ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEDDING LAW
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.