ആലപ്പുഴ: കായലാഴങ്ങളിൽ ഊളിയിട്ട് കക്കാ വാരിയിട്ടും തൊഴിലാളികളുടെ കഴുത്തൊപ്പം കടക്കെണി. കൊവിഡിനെ തുടർന്ന് കക്കാ കയറ്റുമതി നിലച്ചതും വളം ഡിപ്പോകൾ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് നീറ്റുകക്കാ വാങ്ങുന്നതുമാണ് തൊഴിലാളികളെയും കക്കാ സഹകരണ സംഘങ്ങളെയും പ്രതിസന്ധിയിലാക്കുന്നത്.
അനധികൃത കക്കാ ഖനനവും ചുണ്ണാമ്പ് കല്ല് ഇറക്കുമതിയും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. ജില്ലയുടെ വടക്കൻ പ്രദേശങ്ങളിലെ പരമ്പരാഗത മേഖലയിലാണ് തകർച്ചയുടെ ആഴം വർദ്ധിച്ചത്. ലക്ഷങ്ങളുടെ കക്കാത്തോടാണ് കെട്ടിക്കിടക്കുന്നത്.
സിമന്റ് നിർമ്മാണ കമ്പനികൾ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ നേരത്തെ കക്കാ തോട് സംഭരിച്ചിരുന്നു. ഈ സമയം കക്കായ്ക്ക് വലിയ ഡിമാൻഡായിരുന്നു. കമ്പനികൾ പിൻമാറിയതോടെ ആരും വരാതെയായി. കൃഷിഭവനുകൾ ചൂളകളിൽ നിന്ന് വൻതോതിൽ നീറ്റുകക്ക വാങ്ങിയിരുന്നു. ഇതും ഇന്നില്ലാതായി.
കക്കാമേഖലയിൽ മാന്ദ്യം സംഭവിച്ചപ്പോൾ തൊഴിലാളികളും മറ്റ് മേഖലകളിലേയ്ക്ക് തിരിഞ്ഞു.
കാർഷിക മേഖലയ്ക്ക് ആവശ്യമായ കക്കാ ഉറപ്പുവരുത്താൻ കക്കാ സംഘങ്ങളെ നിയോഗിച്ചാൽ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാനാകും.
കക്കാ സമ്പത്ത് കുറഞ്ഞു
ജില്ലയിൽ വെള്ള കക്കാ സമ്പത്ത് ഗണ്യമായി കുറഞ്ഞു. നിലവിൽ തണ്ണീർമുക്കം ബണ്ടിന്റെ വടക്ക് പ്രദേശങ്ങളായ വെച്ചൂർ, ടി.വി പുരം എന്നിവിടങ്ങളിൽ കക്കാ സുലഭമാണ്. എന്നാൽ തണ്ണീർമുക്കം തെക്ക് ഭാഗത്ത് കക്കാ ലഭ്യത കുറഞ്ഞു. ആര്യാട്, മുഹമ്മ, കാവാലം, തണ്ണീർമുക്കം പ്രദേശങ്ങളിലാണ് കക്കാ കർഷകർ കൂടുതലായുള്ളത്.15 മില്ലി മീറ്റർ വലിപ്പമുള്ള കക്കാ വാരാനേ അനുമതിയുള്ളു. എന്നാൽ സ്വകാര്യ വ്യക്തികൾ മല്ലികക്കാ ഉൾപ്പെടെ വാരിയെടുക്കുകയാണ്.
പ്രതിസന്ധി
1. അനിയന്ത്രിതമായ കക്കാ ഖനനം
2. വേമ്പനാട്ട് കായലിന്റെ സംഭരണ ശേഷി കുറഞ്ഞു
3. തണ്ണീർമുക്കം ബണ്ട് തുറക്കാത്ത പ്രശ്നം
4. ചുണ്ണാമ്പ് കല്ലുകളുടെ ഇറക്കുമതി
ജില്ലയിൽ കക്കാ സംഘങ്ങൾ: 05
ഒരുപാട്ട കക്ക (20 കിലോ) ₹ 90 (ആനുകൂല്യങ്ങൾ ഉൾപ്പെടെ)
തൊഴിലാളികൾ: 1,000
ആഴ്ച വേതനം ₹ 2,000 - 2,500
''
വേമ്പനാട്ട് കായലിന്റെ സംഭരണ ശേഷി കുറഞ്ഞതും അനധികൃത കക്കാ വാരലും പ്രതിസന്ധി സൃഷ്ടിക്കുന്നു. കക്കാ തോടിന് പകരം ഡ്യൂണോമൈറ്റിന്റെ വരവോടെ കക്കാതോട് ശേഖരണവും കുറഞ്ഞു.
വി.പി. ചിതംബരൻ, ജില്ലാ സെക്രട്ടറി
കക്കാ യൂണിയൻ (എ.ഐ.ടി.യുസി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |