കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐ.എസ്.ഐയുടെ പങ്ക് സംശയിക്കുന്നതായി സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ഗവേഷണത്തെ ഐ.എസ്.ആർ.ഒ കേസ് തകിടംമറിക്കുകയും ബഹിരാകാശ ഗവേഷണം 20 വർഷത്തോളം സ്തംഭിപ്പിക്കുകയും ചെയ്തു. ചാരക്കേസ് ഗൂഢാലോചന കേസിലെ പ്രതികളുടെ ജാമ്യഹർജി പരിഗണിച്ചപ്പോഴാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്. പ്രതികളുടെയും സി.ബി.ഐയുടെയും പ്രാഥമികവാദം പൂർത്തിയായതോടെ മറുവാദത്തിനായി ഈമാസം 11ന് പരിഗണിക്കാൻ ജസ്റ്റിസ് അശോക് മേനോൻ മാറ്റി. പ്രതികളുടെ അറസ്റ്റുതടഞ്ഞ ഉത്തരവ് ഒരാഴ്ചകൂടി നീട്ടി.
ശത്രുരാജ്യങ്ങളുടെ സഹായത്തോടെ രാജ്യത്തിനെതിെര നടന്ന ഗൂഢാലോചനയാണ് ഐ.എസ്.ആർ.ഒ കേസിന് പിന്നിലെന്ന് സി.ബി.ഐ വാദിച്ചു. ഐ.എസ്.ഐ ഇടപെടലിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യംചെയ്താലേ ഐ.എസ്.ഐ ബന്ധം സംബന്ധിച്ച തെളിവുകൾ ലഭിക്കൂവെന്ന് സി.ബി.ഐക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു. കസ്റ്റഡിയിൽ ചോദ്യംചെയ്തില്ലെങ്കിൽ പ്രതികൾ തെളിവുകൾ നശിപ്പിക്കും. അതിനാൽ മുൻകൂർജാമ്യം നൽകരുത്. ചാരക്കേസ് അന്വേഷണത്തിൽ ഉൾപ്പെട്ട ഐ.ബി. മുൻ ഉദ്യോഗസ്ഥൻ ആർ.ബി. ശ്രീകുമാർ ഉൾപ്പെടെ നമ്പി നാരായണനെ കസ്റ്റഡിയിൽ പീഡിപ്പിച്ചിട്ടുണ്ട്.
ചാരക്കേസിന്റെ ഒരുഘട്ടത്തിലും വിദേശരാജ്യങ്ങളുടെ ഗൂഢാലോചനയെന്ന ആരോപണം ഉയർന്നിട്ടില്ലെന്ന് ശ്രീകുമാറിന്റെ അഭിഭാഷകൻ വാദിച്ചു. ചാരക്കേസിനുശേഷം സി.ബി.ഐ ഉദ്യോഗസ്ഥരും നമ്പി നാരായണനും തമ്മിൽ നടത്തിയ സ്ഥലമിടപാടുകൾ അന്വേഷിക്കണമെന്ന് ഹർജിക്കാരും കേസിലെ ഒന്നും രണ്ടും പ്രതികളുമായ എസ്. വിജയൻ, തമ്പി എസ്. ദുർഗാദത്ത് എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |