അരുവാപ്പുലം : പ്രായത്തിന്റെ അവശതകൾക്ക് അവധി നൽകി പകലന്തിയോളം മണ്ണിൽ പണിയെടുത്ത് പൊന്നുവിളയിക്കുന്നതിന്റെ സംതൃപ്തിയിലാണ് വകയാർ ഇടത്തറ മണ്ണിൽ പുത്തൻവീട്ടിൽ വാസു (97). ഒരു ദിവസം പോലും മുടങ്ങാതെ, സ്വന്തം കൃഷിയിടത്തിലും പാട്ടത്തിനെടുത്ത ഭൂമിയിലും പണിയെടുക്കുന്ന ഇദ്ദേഹം നാട്ടുകാർക്ക് അത്ഭുതമാണ്. തോർത്തുടുത്ത് കൈയിൽ അരിവാളും തലയിൽ പാളത്തൊപ്പിയുമണിഞ്ഞ് കൃഷിയിടത്തിലേക്ക് പോകുന്ന പതിവ് ഇന്നും തുടരുന്നു. കുട്ടിക്കാലത്ത് തുടങ്ങിയതാണ് കൃഷിയോടുള്ള ഇൗ കമ്പം. വനങ്ങൾ വെട്ടിത്തെളിച്ച് കൃഷിക്ക് ഇടമൊരുക്കിയത് ഇന്നലെയെന്നത് പോലെ ഇദ്ദേഹത്തിന്റെ ഒാർമ്മയിലുണ്ട്. അക്കാലത്തു കരഭൂമി നിലങ്ങളാക്കിമാറ്റി നെൽക്കൃഷിയിൽ നൂറുമേനി കൊയ്യുകയായിരുന്നു. പഴയകാല കർഷകർ വയ്ക്കുന്ന പാളത്തൊപ്പിയാണ് ഇദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നത്.
നെല്ല്, വാഴ, മരച്ചീനി, തെങ്ങ്, കാച്ചിൽ, ചേന, ചേമ്പ്, കവുങ്ങ്, പച്ചക്കറികൾ തുടങ്ങിയ എല്ലാ കൃഷികളുമുണ്ട് ഇൗ കർഷകന്റെ കൃഷിയിടത്തിൽ. ഓണത്തിന് വിളിവെടുപ്പ് നടത്താനുള്ള ഏത്തവാഴകളുടെ പരിചരണത്തിലാണിപ്പോൾ. നാടിന്റെ ജൈവസന്തുലിതാവസ്ഥാ നിലനിറുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്ന നെൽകൃഷി അന്യമാകുന്നതിൽ ഇദ്ദേഹത്തിന് ആകുലതയുണ്ട്. എട്ടു പതിറ്റാണ്ടുകൾ മുമ്പുള്ള കാർഷിക സമൃദ്ധിയുടെ ഒാർമ്മകളും ഇദ്ദേഹം പുതുതലമുറയോട് പങ്കുവയ്ക്കുന്നു. ഉഴവുമാടുകളും കലപ്പകളും പത്തായങ്ങളിലെ നെല്ലും നൽകിയ നല്ലകാലം ഓർമ്മകളിൽമായാതെ സൂക്ഷിക്കുന്നു ഇൗ കർഷകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |