കൊച്ചി: കരിപ്പൂർ സ്വർണക്വട്ടേഷൻ കേസിലെ രണ്ടാംപ്രതി അർജുൻ ആയങ്കി കണ്ണൂർ കേന്ദ്രീകരിച്ച് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ സ്വർണക്കടത്ത് നടത്തുന്ന സംഘത്തിന്റെ തലവനാണെന്ന് കസ്റ്റംസ്. കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയസ്വാധീനമുള്ള രണ്ടു പ്രതികളുടെ പേരുപയോഗിച്ച് അർജുൻ പലരെയും ഭീഷണിപ്പെടുത്തുന്നു. അർജുൻ സമർപ്പിച്ച ജാമ്യ ഹർജിയെ എതിർത്താണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് ജാമ്യാപേക്ഷ വിധി പറയാനായി മാറ്റിവച്ചു.
കരിപ്പൂരിൽ കാരിയർവഴി കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാനെത്തിയ കേസിൽ ജൂൺ 28നാണ് അർജുനെ കസ്റ്റംസ് അറസ്റ്റുചെയ്തത്. സ്വർണവുമായി ദുബായിൽ നിന്നെത്തിയ മുഹമ്മദ് ഷെഫീക്ക്, അർജുന്റെ ഭാര്യ അമല, അർജുന്റെ വാഹനത്തിന്റെ ബിനാമി ഉടമ സജേഷ് തുടങ്ങിയവരെ ചോദ്യംചെയ്തതിൽ നിന്ന് കള്ളക്കടത്ത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറാകുന്നില്ല.
അർജുന്റെ വിട്ടിൽ നടത്തിയ റെയ്ഡിലും പിടിച്ചെടുത്ത ഇലക്ട്രോണിക് രേഖകളിലും സ്വർണക്കടത്ത് സംബന്ധിച്ച നിർണായകവിവരങ്ങളുണ്ട്. രാഷ്ട്രീയബന്ധമുള്ള ചിലരുടെ പേരുകളും ലഭിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും കേസന്വേഷണം തടസപ്പെടുത്താനും അർജുൻ ശ്രമിക്കുമെന്നും കസ്റ്റംസ് സത്യവാങ്മൂലത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |