ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ജീവിതം വഴിമുട്ടിച്ചവരുടെ കൂട്ടത്തിൽ ടാക്സ് കൺസൾട്ടന്റുരും. നോട്ട് നിരോധനവും ജി.എസ്.ടി നിയമങ്ങളിൽ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും പ്രളയവും വരുത്തിവച്ച പെടാപ്പാടിൽ നിന്നും കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് കൊവിഡ് വന്ന് ഓഫീസുകൾ തുറക്കാൻ പോലും സാധിക്കാത്ത സ്ഥിതിയിലെത്തിയത്.
ഇതോടെ വ്യാപാരികളുടെ ജി.എസ്.ടി റിട്ടേൺ സമർപ്പണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അവതാളത്തിലായി. വ്യാപാരികളും ചെറുകിട സംരംഭകരും വ്യവസായികളുമെല്ലാം നികുതി സംബന്ധമായ കാര്യങ്ങൾക്ക് ആശ്രയിക്കുന്നത് ടാക്സ് കൺസൾട്ടന്റുമാരെയാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നികുതിയിനത്തിൽ ലഭിക്കുന്ന തുകയുടെ 80 ശതമാനവും ടാക്സ് പ്രൊഫഷണഷമാർ വഴിയാണ് വിതരണം ചെയ്യുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം രണ്ടുവർഷമായി ടാക്സ് കൺസൾട്ടൻസി ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റി .ഓഫീസുകൾ തുറന്ന് ജോലി ചെയ്യാനാകാതെ വന്നതോടെ റിട്ടേൺ സമർപ്പിക്കുന്നത് വൈകുകയാണ്. ഇതോടെ വ്യാപാരികൾക്ക് പിഴ അടയ്ക്കാൻ നോട്ടീസുകൾ മുറപോലെ വന്നുതുടങ്ങി.
പ്രതിസന്ധികൾ
1. നോട്ട് നിരോധനം മുതൽ നികുതി റിട്ടേൺ തയാറാക്കുന്നതിൽ തിരിച്ചടി
2. ജി.എസ്.ടി നിയമങ്ങളിൽ അവ്യക്തത
3. ഓഫീസുകൾ അടച്ചതോടെ സമയത്ത് നികുതി റിട്ടേൺ സമർപ്പിക്കാനാവുന്നില്ല
4. റിട്ടേൺ സമർപ്പിക്കാത്തവർക്ക് പിഴയൊടുക്കാൻ നോട്ടീസ്
5. ഓഫീസ് ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ട്
കേരളത്തിൽ
5000 ടാക്സ് കൺസൾട്ടൻസി ഓഫീസുകൾ
25000 ജീവനക്കാർ
ബോധവത്കരണം വേണം
2017 ജൂലായ് ഒന്ന് മുതലാണ് ജി.എസ്.ടി നിലവിൽ വന്നത്. അമൻമെന്റ്സ്, നോട്ടിഫിക്കേഷൻ, സർക്കുലർ എന്നിവയിൽ നാലായിരത്തിലധികം മാറ്റങ്ങളാണുണ്ടായത്. ഇതുവരെ ജി.എസ്.ടി സംബന്ധിച്ച് രണ്ടായിരത്തിലധികം ക്ലാസുകളിൽ പങ്കെടുത്തതായി പ്രശസ്ത ടാക്സ് കൺസൾട്ടന്റുമാർ പറയുന്നു. ജി.എസ്.ടി പോർട്ടലും കൃത്യമായി പ്രവർത്തിക്കുന്നില്ല.
റിട്ടേൺ സമർപ്പിക്കാൻ വൈകുന്നതിനാൽ വ്യാപാരികൾ വായ്പ വാങ്ങി പിഴയടയ്ക്കേണ്ട അവസ്ഥയിലേക്ക് നീങ്ങുകയാണ്.
എ.എൻ.പുരം ശിവകുമാർ, സംസ്ഥാന പ്രസിഡന്റ്,
ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |