കോലഞ്ചേരി: അത്തമെത്തും മുമ്പുതന്നെ കുതിച്ചു പാഞ്ഞ് നേന്ത്രക്കായ വില 55 ലെത്തി. വിലയിടിവ് മൂലം പ്രതിസന്ധിയിലായിരുന്ന കർഷകർക്ക് ആശ്വാസമായെങ്കിലും, ഓണ വിപണിയിൽ ഉപ്പേരികൾക്കുണ്ടാകുന്ന വിലക്കയറ്റം സാധാരണക്കാരന്റെ കീശ കീറും. ഉപ്പേരിയില്ലാത്ത ഓണം ആഘോഷിക്കേണ്ട നിലയിലേക്ക് സാധാരണക്കാരനെത്തും. രണ്ട് ദിവസം മുമ്പു വരെ 40 നായിരുന്നു വിറ്റിരുന്നത്. പെട്ടെന്നാണ് വില കുതിച്ചത്. ജൂൺ തുടക്കത്തിൽ മൊത്തവില കിലോയ്ക്ക് 20 രൂപ വരെയായി താഴ്ന്നിരുന്നു. പിന്നീട് 32 ലേക്ക് ഉയർന്നു. ഇന്നലെ മാർക്കറ്റിൽ വില 48 - 52 ലെത്തി. കഴിഞ്ഞ കാലവർഷക്കെടുതി മൂലം നിരവധി വാഴകൾ നശിച്ചിരുന്നു. ജില്ലയിലെ പ്രധാനമായി വാഴകൃഷിയുള്ള തിരുവാണിയൂർ, മഴുവന്നൂർ, കാലടി മേഖലകളിൽ ആയിരക്കണക്കിന് വാഴകൾ കാറ്റിലൊടിഞ്ഞു. ദിവസങ്ങളോളം കൃഷിയിടങ്ങളിൽ വെള്ളം കെട്ടി നിന്നതോടെ വാഴയ്ക്ക് ചീയൽ ബാധിക്കുകയും ചെയ്തു. തുടർന്ന് ഓണ വിപണിയിലെത്തേണ്ട വാഴക്കുലകൾ നശിച്ചതും, ആവശ്യക്കാർ കൂടിയതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം. തമിഴ്നാട്ടിലെ ത്രിച്ചിയിൽനിന്നുള്ള നേന്ത്രക്കായയുടെ വരവ് നിലച്ചതും കർണാടക ഉൾപ്പെടെ അതിർത്തി അടയ്ക്കുകയും ചെയ്തതോടെയാണ് സംസ്ഥാനത്തെ വാഴ കർഷകരിൽനിന്ന് ഉയർന്നവിലക്ക് നേന്ത്രക്കായ വാങ്ങാൻ കച്ചവടക്കാർ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |