കളമശേരി: അരങ്ങിൽ കാൽ നൂറ്റാണ്ട് പിന്നിട്ട നാട്യങ്ങളില്ലാത്ത നാടക നടൻ കണക്കശേരി ജോർജ് എൺപതിന്റെ നിറവിൽ. പി.ജെ.ആന്റണി സംവിധാനം ചെയ്ത കെ.എസ്.നമ്പൂതിരിയുടെ പതനം നാടകത്തിൽ തിലകൻ, ബാബു നമ്പൂതിരി , എം.എസ്. തൃപ്പൂണിത്തുറ, എൻ.എസ്.ഇട്ടൻ, സീത, ചിന്നമ്മ എന്നിവരോടൊപ്പമാണ് വേഷമിട്ടത്. കെ.എസ്.ആന്റണി, നെൽസൺ ഫർണാണ്ടസ്, എൻ.എഫ്.വർഗീസ്, കലാശാല ബാബു, ബിയാട്രീസ്, മീനാ ഗണേശ് , ചേർത്തല ലളിത, ബിന്ദു രാമകൃഷ്ണൻ തുടങ്ങിയവരൊരുമിച്ച് സമിതികളിൽ സഹകരിച്ച നടനാണ്.
പിന്നീട് ഏലൂരിൽ ആരാധന, സംഗീത രണ്ടു തിയറ്ററുകൾ നടത്തി. ഉണ്ണി മേരിയും, എം.കെ.കെ.നായരുമായിരുന്നു ഉദ്ഘാടകർ. കൊച്ചിയിൽ ബോട്ട് നിർമ്മാണത്തിനുള്ള ചെമ്പിന്റെ ആണികൾ നിർമ്മിക്കുന്ന ശക്തി മേക്കേഴ്സ് കമ്പനി നടത്തി നഷ്ടത്തിൽ കലാശിച്ചു. 1964ൽ ചമയമിട്ട കണക്കശേരി 1990 ൽ നടകവേദിയോട് വിട പറഞ്ഞു. ഭാര്യ: സൂസൻ ജോർജ്, മക്കൾ: മഞ്ജു ജോർജ്( ഒാസ്ട്രേലിയയിൽ സയന്റിസ്റ്റ്),അലൻ സമ്പത്ത് ജോർജ് (ലണ്ടൻ).
സ്റ്റേജിലെ സത്യൻ
എ.എൻ.ഗണേശൻ രചനയും സംവിധാനവും നിർവഹിച്ച പാഞ്ചജന്യത്തിൽ ഡോക്ടർ മോഹൻ കുമാറെന്ന കഥാപാത്രത്തെ അന്ന് സത്യനെപ്പോലെയനുകരിച്ച് ഫലിപ്പിച്ചത് ജോർജാണ്. രൂപസാദൃശ്യവും തുടുത്ത മുഖവും ചുരുൾ മുടിയും സത്യൻ നാടകത്തിലഭിനയിക്കുകയാണോയെന്ന് സംശയിച്ചിരുന്നു. അന്ന് സത്യന്റെ മകൻ സതീഷ് നേരിൽ കണ്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു. അതോടെ കണക്കശേരി ജോർജിനെ സ്റ്റേജിലെ സത്യനെന്നറിയപ്പെട്ടു തുടങ്ങി.
പുരസ്കാരങ്ങൾ
കൊടിമരം നാടകത്തിലെ സുൽത്താൻ അരങ്ങ് തകർത്താടിയ വേഷമായിരുന്നു. 300 ൽ പരം സ്റ്റേജുകൾ കളിച്ചു. 1972 ൽ സംഗീത നാടക അക്കാഡമിയുടെ നല്ല നടനുള്ള സ്വർണ്ണ മെഡൽ, 1969ൽ വിക്രമൻ നായർ ട്രോഫി, 1974ൽ സംഗീത നാടക അക്കാഡമി അവാർഡ് എന്നിവയും ലഭിച്ചു.
സിനിമയിൽ
സ്നേഹദീപമേ മിഴി തുറക്കു, യുദ്ധം, മഹാബലി, സന്ധ്യാവന്ദനം, ഉണരൂ, കാലചക്രം, മുംബൈ പൊലീസ് ,സ്കൂൾ ബസ് , ഉദയനാണ് താരം ഇവിടം സ്വർഗ്ഗമാണ് തുടങ്ങി 40 ഓളം സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |