കുരുതിക്കളമായി ബൈപ്പാസ് റോഡ്
കൊല്ലം: വാഹനങ്ങളുടെ അമിത വേഗവും ന്യൂജെൻ ബൈക്കുകാരുടെ അഭ്യാസങ്ങളും കൊല്ലം ബൈപ്പാസിനെ കുരുതിക്കളമാക്കുന്നു. കാവനാട് മുതൽ മേവറം വരെ അപകടങ്ങൾ ഒഴിഞ്ഞ നേരമില്ലെന്ന അവസ്ഥയാണ്. ബൈക്കുകളാണ് കൂടുതലായും അപകടത്തിൽപെടുന്നത്.
രണ്ടു ബൈക്കുകളും കാറും കൂട്ടിയിടിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. അയത്തിൽ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. ഒരാഴ്ച മുൻപ് മങ്ങാട് പാലത്തിനു സമീപം നിയന്ത്രണം വിട്ട ആംബുലൻസ് കാറിൽ ഇടിച്ചു കീഴ്മേൽ മറിഞ്ഞു. ആംബുലൻസ് ഇറക്കമിറങ്ങി വരുന്നതിനിടെ എതിരെ വന്ന കാർ പെട്ടെന്ന് വെട്ടിത്തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. തൊട്ടു മുമ്പ് സൈക്കിൾ യാത്രക്കാരനായ ഒരു സൂപ്പർമാർക്കറ്റ് ജീവനക്കാരൻ ഇതേ സ്ഥലത്ത് കാറിടിച്ചു മരിച്ചു. സൈക്കിളിൽ ബൈക്ക് ഇടിച്ചു താഴെ വീണ ജീവനക്കാരൻ കാറിനടിയിൽപ്പെടുകയായിരുന്നു. ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരിയായ സ്ത്രീക്കും ഡ്രൈവർക്കും പരിക്കേറ്റത് ബൈപ്പാസ് റോഡിലെ പെട്രോൾ പമ്പിന് സമീപമായിരുന്നു. കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റതോടെയാണ് ഈ വർഷത്തെ അപകടങ്ങൾ തുടങ്ങിയത്. ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾക്കാണ് ബൈപ്പാസ് സാക്ഷ്യം വഹിക്കുന്നത്.
ഇടുങ്ങിയ റോഡിൽ നിന്ന് കയറിവരുന്ന വാഹനങ്ങളാണ് ബൈപ്പാസിൽ കുഴപ്പമുണ്ടാക്കുന്നത്. ബൈപ്പാസിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് ഇടറോഡിൽ നിന്നുള്ളവ പൊടുന്നനെ കയറുമ്പോൾ ആശയക്കുഴപ്പവും അപകടങ്ങളും പതിവാകുകയാണ്.
...............................................
വിഷയങ്ങൾ
പോക്കറ്റ് റോഡിൽ നിന്ന് ബൈപ്പാസിലേക്കുള്ള ഭാഗങ്ങളിൽ ഹമ്പുകൾ ഇല്ല
2019ൽ തുറന്ന ബൈപ്പാസിന് നിലവിലെ വാഹനപെരുപ്പത്തെ ഉൾക്കൊള്ളാൻ കഴിയുന്നില്ല
ബൈപ്പാസിനോട് ചേർന്നു സർവീസ് റോഡുകളില്ല
ബൈറോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ നേരെ ബൈപ്പാസിലേക്ക് കയറുന്നു
ചെറിയ വാഹനങ്ങൾക്ക് പോകാൻ സൗകര്യമില്ല.
..............................
അടുത്ത കാലത്തായി ഇരുചക്രവാഹനങ്ങളാണ് കൂടുതൽ അപകടങ്ങളുണ്ടാക്കുന്നത്. അമിത വേഗമാണ് പ്രധാന കാരണം. വീതി കുറഞ്ഞ റോഡിൽ നിന്ന് ബൈപ്പാസിലേക്ക് കയറുമ്പോൾ വേഗം കൂട്ടുന്ന മാനസികാവസ്ഥ മാറണം. ബൈക്കുകളിൽ ചെറുപ്പക്കാർ നടത്തുന്ന അഭ്യാസങ്ങളും അപകടങ്ങളുണ്ടാക്കുന്നു. നേരിട്ടും അല്ലാതെയുമുള്ള പരിശോധന തുടരും. അപകടം കൂടുതലുള്ള സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിക്കും
എ.കെ. ഡിലു. ആർ.ടി.ഒ, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |