വെമ്പായം: ജില്ലയിലെ മലയോര മേഖലയിലെ ജനങ്ങൾ ചൂളം വിളിക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. ഓരോ തിരഞ്ഞെടുപ്പിലെയും രാഷ്ട്രീയക്കാരുടെ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മലയോര റയിൽവേ. എന്നാൽ ഇത് ഇന്നും ജനങ്ങളുടെ സ്വപ്നവുമായി മാത്രം തുടരുന്നു.
തെന്മലയിൽ നിന്ന് പാലോട് വഴി 60 കിലോമീറ്റർ പുതിയ പാതയുണ്ടാക്കിയാൽ മതി. ഏറ്റവും തിരക്കുള്ള മലയോരപാതയാകും അത്. ഇപ്പോഴുള്ള തിരുവനന്തപുരം - കൊല്ലം - കൊട്ടാരക്കര - പുനലൂർ വഴിയുള്ള പാതയെക്കാൾ 80 കിലോമീറ്റർ ദൂരം കുറഞ്ഞ പാതയാകും അത്.
തിരുവനന്തപുരം ചെന്നൈ യാത്രക്കാർക്കും നെടുമങ്ങാട്, പാലോട്, മടത്തറ, കുളത്തൂപ്പുഴ സ്ഥലങ്ങളിലുള്ള മലയോര പ്രദേശത്തെ യാത്രക്കാർക്കും വലിയൊരനുഗ്രഹമായേനെ ഇത്. ഒപ്പം ജില്ലയിൽ ട്രെയിൻ ഗതാഗതം ഇല്ലാത്ത നെടുമങ്ങാടിന് ഒരു വികസന കുതിപ്പുമായേനെ.
വർഷങ്ങൾക്ക് മുമ്പ് ശബരി റയിൽ പാതയുടെ ഭാഗമായി നെടുമങ്ങാട് വഴി പുതിയ മലയോര ലൈൻ സ്ഥാപിക്കാൻ സതേൺ റയിൽവേ അനുമതി നൽകുകയും അതിന്റെ സർവേ നടപടികൾ പൂർത്തികരിച്ചിരുന്നു. ഇതുകൂടി സാദ്ധ്യമായിരുന്നങ്കിൽ എരുമേലി - പുനലൂർ - തിരുവനന്തപുരം, പേരിനാട്, പത്തനാപുരം, പത്തനംതിട്ട, ചണ്ണപ്പേട്ട, ഭരതന്നൂർ, നെടുമങ്ങാട്, മുതുവിള, പൗഡിക്കോണം റയിൽ പാതയും, മലയോര പ്രദേശങ്ങളുടെ മലയോര റയിൽവേ എന്ന ചിരകാല അഭിലാഷവും പൂർത്തിയായേനെ.
പ്രയോജനം ലഭിക്കുന്നത് ചിറയിൻകീഴ്, നെടുമങ്ങാട് മലയോര പ്രദേശത്തുള്ളവർക്ക്
പദ്ധതി ഫലം കണ്ടാൽ
മലയോര റയിൽവേ എന്ന പദ്ധതി സാക്ഷാത്കരിച്ചിരുന്നങ്കിൽ ചെന്നൈക്കും, മഥുരയ്ക്കും, തൂത്തുക്കുടിക്കും ശിവകാശിക്കുമൊക്കെ പോകാനുള്ള ഏറ്റവും ദൂരം കുറഞ്ഞ മാർഗമായേനെ ഇവിടെയുള്ളവർക്ക്. ഇപ്പോൾ തെന്മല വരെ ബ്രോഡ്ഗേജ് റെയിൽപാതയുണ്ട്. അവിടെ നിന്ന് പാത പാലോട് - നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്ക് നീട്ടുകയാണെങ്കിൽ തിരുവനന്തപുരത്തു നിന്ന് ചെന്നൈക്കുള്ള ഏറ്റവും എളുപ്പമാർഗമാകും ഇത്.
മലയോര പ്രദേശത്തെ ജനങ്ങളുടെ ചിരകാല അഭിലാഷമായ മലയോര റയിൽവേ എന്ന പദ്ധതിയെ കുറിച്ച് പാർലമെന്റിൽ അവതരിപ്പിക്കും.
അടൂർ പ്രകാശ് എം.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |