വിദ്യാലയങ്ങൾക്ക് വിതരണം ചെയ്യണമെന്ന് നിർദ്ദേശം
കൊല്ലം: വിദ്യാലയങ്ങൾക്ക് നൽകാനായി, കൊട്ടാരക്കര സപ്ളൈകോ ഗോഡൗണിൽ പുഴുവരിച്ചത് ഉൾപ്പെടെ രണ്ടായിരം ചാക്ക് അരി വൃത്തിയാക്കുന്ന പ്രവൃത്തികൾ നാട്ടുകാർ സംഘടിച്ച് തടഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളാണ് വൃത്തിയാക്കിയ അരി പുതിയ ചാക്കുകളിലേക്ക് മാറ്റിക്കൊണ്ടിരുന്നത്. ഗോഡൗണിൽ രാസവസ്തുക്കളും കണ്ടെത്തിയതോടെ, സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.
കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് സമീപത്തെ രണ്ടാം നമ്പർ ഗോഡൗണിലാണ് പഴകിയ അരി വൃത്തിയാക്കൽ ജോലികൾ നടന്നത്. വൃത്തിയാക്കിയ അരി വിദ്യാലയങ്ങൾക്ക് കൈമാറാനായിരുന്നു ഡിപ്പോ മാനേജർക്ക് ലഭിച്ച ഉത്തരവ് .2017 ബാച്ചിലേത് ഉൾപ്പെടെയുള്ള അരിയാണ് ഇവിടെ പുഴുവരിച്ച നിലയിൽ ചാക്കുകളിലുള്ളത്. ചാക്ക് പൊട്ടിച്ച് അരിപ്പ ഉപയോഗിച്ച് അരിച്ചും ഇൻഡസ്ട്രിയൽ ഫാൻ ഉപയോഗിച്ചുമാണ് വൃത്തിയാക്കിയിരുന്നത്. ഗോഡൗണിന്റെ വിവിധ ഭാഗങ്ങളിൽ അലൂമിനിയം ഫോസ്ഫേറ്റ് ഗുളികകൾ വിതറിയിരുന്നു. ഇതിന്റെ കുപ്പി കണ്ടെത്തിയതോടെ അരി രാസവസ്തുക്കൾ തളിച്ചാണ് വൃത്തിയാക്കിയിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
ഒൻപത് ദിവസമായി ഗോഡൗണിൽ അരി വൃത്തിയാക്കൽ ജോലികൾ നടക്കുന്നുണ്ടായിരുന്നു. വിവരം പുറത്തായതോടെ, ഇന്നലെ രാവിലെ ബി.ജെ.പി പ്രവർത്തകരും നാട്ടുകാരും അപ്രതീക്ഷിതമായി ഗോഡൗണിലേക്ക് ഇരച്ചുകയറി ജോലികൾ തടയുകയായിരുന്നു.
സപ്ളൈ ഓഫീസറെ
തടഞ്ഞു വച്ചു
സംഭവത്തെത്തുടർന്ന് വൈകിട്ടോടെ ജില്ലാ സപ്ളൈ ഓഫീസർ കൊട്ടാരക്കര ഗോഡൗൺ സന്ദർശിച്ചു. അരി ലാബിൽ പരിശോധനയ്ക്കയച്ച് ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പാക്കിയ ശേഷമേ വിതരണം ചെയ്യൂവെന്ന് അറിയിച്ചെങ്കിലും പ്രതിഷേധക്കാർ ശാന്തരായില്ല. തുടർന്ന്, ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ സപ്ളൈ ഓഫീസറെ ഏറെനേരം തടഞ്ഞുവച്ചു.
കരാർ സ്വകാര്യ
വ്യക്തിക്ക്
2000 ചാക്ക് പഴകിയ അരി വൃത്തിയാക്കാൻ സ്വകാര്യ വ്യക്തിക്ക് കരാർ നൽകിയിരുന്നു. കഴിഞ്ഞ ജൂലായ് 15ന് സപ്ളൈകോ മാനേജിംഗ് ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണഅ വൃത്തിയാക്കൽ ആരംഭിച്ചത്. അരി വൃത്തിയാക്കാൻ ക്വട്ടേഷൻ ക്ഷണിക്കുകയും ,ആർ. പ്രസാദ് എന്നയാൾക്ക് കരാർ നൽകുകയുമായിരുന്നു. തിരുവല്ല സ്വദേശി കണ്ണനാണ് ഉപകരാർ .
'ഗോഡൗണുകളിൽ പഴക്കം ചെന്ന അരി വൃത്തിയാക്കുന്നത് സാധാരണയാണ്. കൃമികീടങ്ങളെ തുരത്താനാണ് അലൂമിനിയം ഫോസ്ഫേറ്റ് ഗുളികകൾ വയ്ക്കുന്നത്. രണ്ട് ദിവസം അടച്ചിട്ട ശേഷം ഗോഡൗൺ തുറക്കുമ്പോൾ കൃമികീടങ്ങൾ നശിക്കും. പഴകിയ അരി അരിച്ചെടുത്ത് കഴുകിയ ശേഷം ലാബിൽ പരിശോധനയ്ക്ക് അയയ്ക്കും. ഭക്ഷ്യയോഗ്യമെങ്കിലെ വിതരണമുള്ളൂ'.
- ക്വാളിറ്റി കൺട്രോളർ,
സപ്ളൈകോ
' കുട്ടികൾക്ക് വിതരണം ചെയ്യേണ്ട അരി വൃത്തിയാക്കാൻ വിഷം ഉപയോഗിച്ചതിനും, കാലപ്പഴക്കം ചെന്ന അരി വിതരണത്തിന് ഒരുക്കിയതിനും ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം'
-ബി.ജെ.പി കൊട്ടാരക്കര
നഗരസഭ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |