തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ ഡിസ്ചാർജ് മാർഗരേഖ പുതുക്കി. രോഗലക്ഷണമില്ലാത്തവർക്കും, നേരിയ ലക്ഷണങ്ങളുള്ളവർക്കും ഹോം ഐസൊലേഷൻ പത്ത് ദിവസമാക്കി കുറച്ചു. ഗുരുതരാവസ്ഥയിലേയ്ക്ക് പോയ കൊവിഡ് ബാധിതരുടെ നിരീക്ഷണ കാലാവധി 20 ദിവസമാക്കി. കൊവിഡ് ബാധിച്ച എല്ലാവരും 17 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നായിരുന്നു നേരത്തെയുള്ള മാർഗരേഖ.
മൂന്നാം തരംഗത്തിൽ മരണസംഖ്യ ഉയരാതിരിക്കുന്നതിന് ചികിത്സാ മാർഗരേഖയും പരിഷ്കരിച്ചു. ഗർഭിണികൾക്കും കുട്ടികൾക്കും പ്രത്യേക പരിചരണം ഒരുക്കുകയാണ് ലക്ഷ്യം. പ്രമേഹ രോഗികളിലെ കൊവിഡ് മരണനിരക്ക് കുറയ്ക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തും. ഇൻഫെക്‌ഷൻ മാനേജ്‌മെന്റ്, ക്രിട്ടിക്കൽ കെയർ, ശ്വാസ തടസത്തിന് വിദഗ്ദ്ധ ചികിത്സ, ആസ്‌പർഗില്ലോസിസ്, മ്യൂകോർമൈക്കോസിസ് എന്നിവയും ഗൗരവത്തോടെ മുന്നിൽക്കണ്ട് ചികിത്സ ഉറപ്പാക്കണമെന്ന് പുതിയ മാർഗനിർദേശത്തിലുണ്ട്.
ഇത് നാലാം തവണയാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത്. അതേസമയം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |