മുംബയ്: ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന്റെ വീട്ടിൽ ഉൾപ്പടെ നാലിടങ്ങളിൽ ബോംബ് വച്ചതായി ഭീഷണി സന്ദേശം മുംബയ് പൊലീസിന് ലഭിച്ചു. താരത്തിന്റെ ജുഹുവിലെ ബംഗ്ളാവിലും മുംബയ് സിഎസ്‌ടി റെയിൽവെസ്‌റ്റേഷൻ, ബൈക്കുള, ദാദർ റെയിൽവെ സ്‌റ്റേഷനുകളിലും ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു മുംബയ് പൊലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺകോൾ വന്നത്.
വെളളിയാഴ്‌ച സന്ദേശം ലഭിച്ചയുടൻ റെയിൽവെ പരിസരങ്ങളിൽ റെയിൽവേ പൊലീസ്, റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, പൊലീസ് എന്നീ സംഘങ്ങളുടെ പരിശോധന നടന്നു. എന്നാൽ ഒന്നും സംശയാസ്‌പദമായ നിലയിൽ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. ശക്തമായ പൊലീസ് കാവൽ ഇവിടങ്ങളിലെല്ലാം ഏർപ്പെടുത്തി. പൊലീസ് പരിശോധനയെ തുടർന്ന് മുംബയ് നഗരത്തിൽ അൽപനേരം ജനങ്ങൾ ആശങ്കയിലായി.
ഫോൺ ചെയ്‌തയാളെ കണ്ടെത്താനുളള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മുൻപ് മേയ് മാസത്തിൽ മുംബയ് സെക്രട്ടറിയേറ്റിൽ ബോംബ് വച്ചതായി വ്യാജ സന്ദേശം വന്നിരുന്നു. അന്വേഷണത്തിൽ നാഗ്‌പൂരിലെ ഒരു കർഷകനാണ് ഇത് ചെയ്‌തതെന്ന് പൊലീസ് കണ്ടെത്തി.
അമിതാഭ് ബച്ചന്റെ ബംഗ്ളാവിലും ബോംബ് സ്‌ക്വാഡും അന്വേഷണ സംഘവും പരിശോധന നടത്തി. എന്നാൽ ഒന്നും കണ്ടെത്തിയില്ല. ഇതോടെ വന്നത് വ്യാജ ബോംബ് ഭീഷണിയാണെന്ന് സ്ഥിരീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |