തൊഴിലാളി മുതലാളിയായി ചമയണം. അതേപോലെ മുതലാളിയാണെന്ന് തൊഴിലാളി ഭാവിക്കണം. സ്വപ്നത്തിലല്ല, യഥാർത്ഥ ജീവിതത്തിൽ തന്നെ. കൗതുകത്തിനുവേണ്ടി അങ്ങനെ ചിന്തകളെ തലകുത്തി നിറുത്തണം. വനയാത്രക്കിടയിൽ പ്രസന്നൻ അങ്ങനെ പറയുമ്പോൾ ബിയർ തലയ്ക്ക് പിടിച്ചോ എന്ന് സുഹൃത്തുക്കൾ സംശയിച്ചു. സുഹൃത്തുക്കൾക്കിടയിലെ സാഹിത്യ - സംഗീത താത്പര്യമുള്ളവരും കഴമ്പില്ലാത്ത കാര്യങ്ങൾ മണിക്കൂറുകളോളം സംസാരിക്കുന്നവരുമുണ്ട്. എങ്കിലും യാത്രാപ്രേമമാണ് എല്ലാവരുടെയും ഊർജസ്രോതസ്.
ജീവിതത്തെ തലകുത്തനെ നിറുത്തി ചിന്തിച്ചു നോക്കാം എന്ന രാമചന്ദ്രന്റെ അഭിപ്രായം സുഖകരമായ അനുഭവത്തിലേക്ക് നയിച്ചു.
ബാങ്ക് ഉദ്യോഗസ്ഥനായ ഷാജി പറഞ്ഞു തുടങ്ങിയത് മറ്റു മുഖവുരകളില്ലാതെ. എനിക്ക് പതിനഞ്ച് വയസുള്ളപ്പോൾ അമ്മ മരിച്ചു. പിന്നെ അച്ഛനും അമ്മയും ദൈവവുമെല്ലാം അമ്മ തന്നെ. ഒരു പുനർവിവാഹത്തിന് അമ്മയുടെ സഹോദരങ്ങളും മറ്റു ബന്ധുക്കളും നിർബന്ധിച്ചു. കാണാൻ ചന്തമുള്ള യൗവനം പിന്നിട്ടിട്ടില്ലാത്ത അമ്മ വഴങ്ങിയില്ല. തന്റെ സുഖങ്ങളും സങ്കല്പങ്ങളും മക്കൾക്കുവേണ്ടിയുള്ള പ്രതീക്ഷകളുടെ യാഗത്തിൽ ഹോമിക്കുകയായിരുന്നു. അമ്മ രണ്ടാമതു കെട്ടിയിരുന്നെങ്കിൽ മക്കളുടെ ജീവിതം മറ്റൊന്നാകുമായിരുന്നു. എവിടെനിന്നോ ഒരു രണ്ടാനച്ഛൻ. കുടുംബത്തിന് ഒരു വലിയ തണലായി ആ മനുഷ്യൻ മാറിയേക്കാം. പക്ഷേ മക്കളെ സംബന്ധിച്ച് അത് ഒരു മുള്ളുമുരുക്കായി മാറും. ഇനി അച്ഛന്റെ വേർപാടിന്റെ സ്ഥാനത്ത് അമ്മ നഷ്ടപ്പെട്ടിരുന്നെങ്കിൽ അച്ഛൻ തീർച്ചയായും വീണ്ടും ഒരു വിവാഹം കഴിക്കില്ലേ? ഒരു രണ്ടാനമ്മയെ സങ്കല്പിക്കാൻ പറ്റില്ല. അതുകൊണ്ടുതന്നെ സ്വന്തം അമ്മയേക്കാൾ വലിയൊരു ദൈവവും എനിക്കില്ല. ഷാജി പറഞ്ഞുനിറുത്തിയപ്പോൾ കാട്ടരുവിയുടെ ഗദ്ഗദം കേൾക്കാമായിരുന്നു.
സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ അജയൻ ഇങ്ങനെ ചിന്തിക്കാൻ അവസരം നൽകിയ കാടിനും ചർച്ചയ്ക്ക് തുടക്കമിട്ട സുഹൃത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് സംസാരിച്ചുതുടങ്ങിയത്. അച്ഛന്റെ സ്നേഹം എനിക്കിന്നും സങ്കല്പമാണ്. അറിവ് ഉറയ്ക്കും മുമ്പേ അച്ഛന്റെ വേർപാട്. പിൽക്കാലത്ത് അച്ഛനായപ്പോഴാണ് അതിന്റെ വിലയും ആഴവും കൂടുതൽ അറിഞ്ഞത്. അമ്മ എല്ലാം ഉള്ളിലൊതുക്കി പ്രസന്നവതിയായിരുന്നു. ഒരു പക്ഷേ കനലിന്റെ തിളക്കമായിരുന്നിരിക്കാം ആ പുഞ്ചിരി. അച്ഛനില്ലാത്ത ദുഃഖം അറിയാതിരിക്കാൻ അമ്മ ബദ്ധപ്പെട്ടു. പുനർവിവാഹ ആലോചനകളുമായി വന്ന സഹോദരന്മാരോട് ഇറങ്ങിപ്പോകാൻ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ അല്പം ലഹരി ഉള്ളിൽ ശേഷിക്കുന്നതുകൊണ്ട് പറയുന്നതല്ല, ഞാനമ്മയെ ആഴത്തിൽ മനസിലാക്കിയിട്ടില്ല. അമ്മ ആഗ്രഹിക്കുന്ന രീതിയിൽ സ്നേഹിക്കാനും കഴിഞ്ഞിട്ടില്ല. അമ്മയ്ക്ക് ഒരു രണ്ടാം ഭർത്താവ് ഉണ്ടായെങ്കിൽ എനിക്കിപ്പോഴുള്ള സൗഭാഗ്യമൊന്നും വരില്ല. അജയൻ ഗദ്ഗദകണ്ഠനായി. സാരമില്ല നൽകാൻ പറ്റാത്ത സ്നേഹമൊക്കെ പലിശസഹിതം ഇനി കൊടുത്തുതീർക്കാമല്ലോ, കൂട്ടത്തിലാരോ ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോൾ അജയൻ വികാരധീനനായി. അതും നടക്കില്ല. അമ്മ രണ്ട് മാസമമായി ബോധമെല്ലാം നഷ്ടമായി സഹോദരിക്കൊപ്പമാണ്. ഇനി സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചാൽ അമ്മയും അറിയില്ല. സ്വന്തം ജീവിതം അങ്ങനെയായിരുന്നെങ്കിലോ എന്ന് എല്ലാവരും ചിന്തിച്ചുനോക്കണം. എങ്കിലേ കിട്ടിയ ജീവിതത്തിന്റെ വില മനസിലാകൂ.
സന്ധ്യകാട്ടരുവിയിൽ ചുഴന്ന നിറമായി ഒഴുകാൻ തുടുങ്ങുമ്പോഴേക്കും സംഘം പിരിയാൻ തുടങ്ങി. അപ്പോഴും കാട്ടരുവിയുടെ ഗദ്ഗദം പിന്നിൽ കേൾക്കാമായിരുന്നു.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |