ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ, കർഷക സമരം, ഇന്ധന വിലവർദ്ധന വിഷയങ്ങളിൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾ ഒരു വശത്ത് തുടരുമ്പോഴും പാർലമെന്റിന്റെ ഇരുസഭകളിലും ബില്ലുകൾ തുടർച്ചയായി അവതരിപ്പിച്ച് പാസാക്കിയെടുക്കുകയാണ് കേന്ദ്ര സർക്കാർ. ഇന്നലെ ലോക്‌സഭയിൽ സ്റ്റാർട്ട്‌അപ്പുകൾക്ക് പ്രോത്സാഹനം നൽകാനുള്ള ബിൽ, ഡെപോസിറ്റ് ഇൻഷ്വറൻസ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോർപറേഷൻ ഭേദഗതി ബിൽ, അരുണാചൽ പ്രദേശിലെ പട്ടികവർഗ പട്ടിക പരിഷ്കരിക്കാനുള്ള ബിൽ എന്നിവ പാസാക്കുകയും ലിമിറ്റഡ് ലയബിലിറ്റി പാർട്ഷർഷിപ്പ് ബിൽ, സംസ്ഥാനങ്ങൾക്ക് ഒ.ബി.സി പട്ടികയുണ്ടാക്കാൻ അധികാരം നൽകുന്ന ഭരണഘടന ഭേദഗതി, ദേശീയ ഹോമിയോപതി കമ്മിഷൻ ഭേദഗതി, നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ ഭേദഗതി എന്നിവ അവതരിപ്പിക്കുകയും ചെയ്തു. മുൻകൂർ നികുതി ഈടാക്കൽ നിയമം ഇല്ലായ്മ ചെയ്യാനുള്ള ഭേദഗതിയും ലഡാക്കിൽ കേന്ദ്ര സർവകാലാശാല സ്ഥാപിക്കുന്നതിനുള്ള ബില്ലും രാജ്യസഭയിലും പാസാക്കി.
അതേസമയം, മൂന്ന് ബില്ലുകൾ പത്ത് മിനിറ്റുനുളളിൽ ദോശചുട്ടെടുക്കുന്നതു പോലെയാണ് സഭ പാസാക്കിയതെന്ന് ആർ.എസ്.പി എം.പി എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. പാർലമെന്ററി നടപടിക്രമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഏകപക്ഷീയമായി ബില്ലുകൾ പാസ്സാക്കുന്ന സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണ്.
മലയാളത്തിൽ പോസ്റ്റർ
'ഇന്നലെ ലോക്‌സഭയിൽ പെഗസസ് വിഷയത്തിലെ പ്രതിഷേധത്തിനിടെ കേരളത്തിൽ നിന്നുള്ള എം.പിമാർ മലയാളത്തിലുള്ള പോസ്റ്ററുകളുമായെത്തി. ഒളിഞ്ഞു നോട്ടം ശീലമായി', 'അയ്യേ മോദി നാണക്കേട്', 'ജുഡുഷ്യൽ അന്വേഷണത്തിന് ധൈര്യമുണ്ടോ' തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ളക്കാർഡുകളാണിത്. ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ടി.എൻ. പ്രതാപൻ തുടങ്ങിയവരാണ് മലയാളം പോസ്റ്ററുകൾ കൊണ്ടുവന്നത്. അധികമുണ്ടായിരുന്ന ചിലത് അന്യസംസ്ഥാനങ്ങളിലെ എം.പിമാർക്ക് നൽകി.
സോണിയ സഭയിൽ
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഇന്നലെ ഏറെക്കാലത്തിന് ശേഷം സഭയിലെത്തി. കൊവിഡ് ഒന്നാം തരംഗം വീശിയ 2020 മാർച്ചിലെ ബഡ്ജറ്റ് സമ്മേളനത്തിലാണ് അവർ ഏറ്റവും ഒടുവിൽ ഹാജരായത്. ഭരണപ്രതിപക്ഷ അംഗങ്ങൾ സോണിയയുടെ അടുത്തു വന്ന് ആരോഗ്യവിവരം ചോദിക്കുന്നുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |