രോഗികളുടെ കാത്തിരിപ്പ് മണിക്കൂറുകളോളം
കോഴിക്കോട്: ഡോക്ടർമാരുടെ ക്ഷാമത്തിന് പരിഹാരം വൈകുന്നത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അത്യാഹിത വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ കൂടിവരുന്ന രോഗികളുടെ തിരക്ക് ഭീതി ഉയർത്തുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത്യാഹിത വിഭാഗത്തിലെ ട്രയാജിൽ ഡോക്ടർമാരില്ലാത്ത അവസ്ഥയാണ്. ട്രയാജിലെ പ്രാഥമിക പരിശോധനയ്ക്കുശേഷമാണ് രോഗികളെ ബന്ധപ്പെട്ട ഡോക്ടർമാരുടെ അടുത്തേക്ക് അയക്കുന്നത്. ഇവിടുന്ന് ടോക്കൺ നൽകുന്ന മുറയ്ക്കാണ് ഓരോ വിഭാഗത്തിലേക്കും ഒ.പി ടിക്കറ്റ് ലഭ്യമാവുക. എന്നാൽ ഡോക്ടർമാർ കുറഞ്ഞതോടെ ടോക്കൺ വെെകുകയും രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരികയുമാണ്. സാധാരണ ഞായർ ദിവസങ്ങളിൽ തിരക്ക് കുറയുമെങ്കിലും കഴിഞ്ഞ ദിവസം രോഗികളുടെ നീണ്ട നിരയായിരുന്നു. കൂട്ടത്തിൽ ഹൃദ്രോഗികൾ വരെ ഉണ്ടായിരുന്നു. മെഡിസിൻ വിഭാഗത്തിലും തിരക്ക് ഏറുകയാണ്. ജൂനിയർ ഡോക്ടർമാരും ഹൗസ് സർജൻമാരും കാലാവധി പൂർത്തിയാക്കി പോയതാണ് ഡോക്ടർമാരുടെ സേവനം കുറയാൻ ഇടയാക്കിയത്.
കൊവിഡാനന്തര രോഗികളുടെ
ചികിത്സയും അവതാളത്തിൽ
കൊവിഡാനന്തര രോഗ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലെത്തുന്ന രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. എന്നാൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല. കൊവിഡാനന്തരം പ്രധാനമായും ശ്വാസകോശ സംബന്ധിയായ രോഗവുമായാണ് മെഡിക്കൽ കോളേജിൽ എത്തുന്നത്. ഇവരെ പ്രവേശിപ്പിച്ചിരുന്ന മെഡിസിൻ വാർഡുകൾ കൊവിഡ് വാർഡുകളാക്കിയതോടെ ചികിത്സയ്ക്ക് സൗകര്യമില്ലാത്ത അവസ്ഥയാണ്. നിലവിലെ വാർഡുകളിലാകട്ടെ പലതിലും ഓക്സിജൻ സ്പോട്ടുകളില്ല. ആവശ്യത്തിന് കിടക്കകളുമില്ല. അതിനാൽ രോഗികൾ അത്യാഹിത വിഭാഗത്തിൽ തന്നെ കഴിയുന്ന സ്ഥിതിയാണ്. രോഗികളെ വാർഡിലേക്ക് മാറ്റാൻ വൈകുന്നത് അത്യാഹിത വിഭാഗത്തിലെ തിരക്കിന് കാരണമാകുന്നു. നേരത്തെയുണ്ടായിരുന്ന കൊവിഡ് വാർഡുകളിൽ ചിലത് മറ്റ് ചികിത്സയ്ക്കായി തിരിച്ചെടുത്തെങ്കിലും ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് പ്രതിസന്ധിയിലാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |