കൊച്ചി: ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സി സംവരണപ്പട്ടികയിൽ ഉൾപ്പെടുത്തിയത് സ്റ്റേ ചെയ്ത സിംഗിൾബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ അപ്പീൽ നൽകി. ഡിവിഷൻ ബെഞ്ച് അപ്പീൽ ഇന്ന് പരിഗണിച്ചേക്കും. ഹിന്ദു നാടാർ വിഭാഗത്തിനു പുറമേ സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ച് (എസ്.ഐ.യു.സി) നാടാർ ഒഴികെയുള്ള ക്രിസ്‌ത്യൻ നാടാർ വിഭാഗങ്ങളെക്കൂടി ഒ.ബി.സിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ ഫെബ്രുവരി ആറിനാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിനെതിരെ മോസ്റ്റ് ബാക്ക്‌വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷൻ (എം.ബി.സി.എഫ്) ജനറൽ സെക്രട്ടറി എസ്. കുട്ടപ്പൻ ചെട്ടിയാർ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് സർക്കാരിന്റെ ഉത്തരവ് സിംഗിൾബെഞ്ച് ജൂലായ് 29 ന് സ്റ്റേ ചെയ്തത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
102-ാം ഭരണഘടനാ ഭേദഗതി അനുസരിച്ച് ഒരു വിഭാഗത്തെ പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചാണ് സിംഗിൾബെഞ്ച് സ്റ്റേ അനുവദിച്ചത്. എന്നാൽ രാഷ്ട്രപതിയുടെ അന്തിമ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ സംവരണപ്പട്ടികയിൽ കൂട്ടിച്ചേർക്കലുകൾ വരുത്താൻ സർക്കാരിന് അധികാരമുണ്ടെന്നും ഇതിനു നിയമപരമായി തടസമില്ലെന്നുമാണ് അപ്പീലിൽ സർക്കാർ വാദിക്കുന്നത്. ഇത് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സിയിൽ ഉൾപ്പെടുത്താൻ 2020 ഏപ്രിൽ നാലിന് കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയം തീരുമാനിച്ചിരുന്നെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിംഗിൾബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ ഇടക്കാല ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |