കൊച്ച: ഓണത്തിന് ഇനി 11 ദിവസം കൂടി ബാക്കി നിൽക്കെ വാണിജ്യകേന്ദ്രങ്ങൾ സജീവമാകുന്നു. വലിയ കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. കേടായതും നശിച്ചതുമായ സാധനങ്ങൾ മാറ്റി ജനങ്ങളെ സ്വീകരിക്കാനുള്ള തിരക്കിലാണിവർ. പൂവിപണി നാളെ മുതൽ സജീവമാകും. തമിഴ്നാട്ടിൽ നിന്നും പൂക്കൾ ഇന്നുമുതൽ എത്തിത്തുടങ്ങും. പലചരക്ക് സാധനങ്ങൾ നേരത്തെ എത്തിയിട്ടുണ്ട്.
കൊച്ചി നഗരത്തിൽ തിരക്ക് ഒഴിവാക്കാനുള്ള നടപടികളും തുടങ്ങി. മേയർ, എംഎൽ.എ, കളക്ടർ, പൊലീസ് കമ്മിഷണർ എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരി സംഘടനകളുമായി ചർച്ച നടത്തി. എറണാകുളം മാർക്കറ്റും ബ്രേഡ്‌വേയും കേന്ദ്രീകരിച്ച് കൊവിഡ് ടെസ്റ്റ് വിപുലപ്പെടുത്തും. ഇവിടെ ഇന്നുമുതൽ 2,000 പേരുടെ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് ആരംഭിക്കും.
നിയന്ത്രണങ്ങൾ
ഗതാഗത കുരുക്കും, ജനത്തിരക്കും ഒഴിവാക്കാൻ ട്രാഫിക് പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തും.
• മാർക്കറ്റ്, ബ്രോഡ് വേ ഭാഗത്തേക്ക് പ്രവേശനവും പുറത്തേക്കുള്ള കവാടവും വൺവേ ആക്കും.
• ഫുട്പാത്ത് കൈയ്യേറിയുള്ള കച്ചവടം നിയന്ത്രിക്കും.
• കട ഉടമകളുടെയും ജീവനക്കാരുടെയും വാഹനങ്ങൾ ബ്രോഡ് വേ, മാർക്കറ്റിന് പുറത്ത് പാർക്ക് ചെയ്യണം.
• പാർക്കിംഗിനായി ജി.സി.ഡി.എ.യുടെ സ്ഥലം അനുവദിക്കുന്നതിനായി മേയറും, കളക്ടറും ചർച്ച നടത്തും.
• മാർക്കറ്റിലെ മാലിന്യ നീക്കം രാതി 7 മുതൽ 10 മണിക്കുളളിൽ നഗരസഭ ചെയ്തു തീർക്കും. മാലിന്യം മാറ്റിയ സ്ഥലം പാർക്കിംഗിനായി ഉപയോഗിക്കും.
കലണ്ടറിൽ മാത്രമായിരുന്നു കഴിഞ്ഞ ഓണം. ഇത്തവണത്തെ വലിയ പ്രതീക്ഷയുണ്ട്. ഇന്നുമുതൽ ആളുകൾ കടകളിൽ എത്തിത്തുടങ്ങുമെന്നാണ് കരുതുന്നത്. സാധനങ്ങൾ എല്ലാം എടുത്തു തുടങ്ങി.
ഓൺലൈൻ വ്യാപാരത്തിലേക്ക് ജനങ്ങൾ തിരിഞ്ഞത് തിരിച്ചടി ആകുമോ എന്ന ആശങ്കയുണ്ട്. സാധനങ്ങൾക്ക് വില കൂടാനും സാദ്ധ്യതയുണ്ട്.
രാജു അപ്സര, സംസ്ഥാന ജനറൽ സെക്രട്ടറി,
കേരള വ്യാപാരി വ്യവസായി ഏകോപന സമതി.
സർക്കാർ നിയന്ത്രണങ്ങൾ ഒഴിവാക്കിയാൽ നല്ല കച്ചവടം ഉണ്ടാകും. ഓണക്കാലത്ത് നിരവധി ബുക്കിംഗുകൾ ഉണ്ടാകാറുണ്ട്. ചിലയിടങ്ങളിൽ ബുക്കിംഗുകൾ ആരംഭിച്ചു കഴിഞ്ഞു.
മൊയ്ദീൻ കുട്ടി ഹാജി, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്
ജില്ലയിലേക്കുള്ള പൂക്കൾ തമിഴ്നാട്ടിൽ നിന്നും ബംഗളൂരുവിൽ നിന്നും ഇന്നുമുതൽ എത്തും. സ്കൂളുകളിലും കോളേജുകളിലും ഓണാഘോഷം ഇല്ലെങ്കിലും വീടുകളിൽ പൂക്കളമിട്ട് ഫോട്ടോ അയയ്ക്കുന്ന തരത്തിലുള്ള ആഘോഷങ്ങൾ സ്കൂൾ തലങ്ങളിൽ നടത്തുന്നുണ്ട്. അതിനാൽ ഇത്തവണ പ്രതീക്ഷയ്ക്കൊത്ത കച്ചവടം ലഭിക്കും. പൂക്കൾക്ക് 200 രൂപ വരെ വില കൂടാൻ സാദ്ധ്യതയുണ്ട്.
ഉണ്ണികൃഷ്ണൻ, ഉണ്ണി ഫ്ലവർ ഷോപ്,
വളഞ്ഞമ്പലം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |