തിരുവനന്തപുരം: മരംമുറിക്കേസിൽ ആരോപണ വിധേയനായ ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ എൻ.ടി.സാജനെ കോഴിക്കോടു നിന്ന് കൊല്ലത്തേക്കു മാറ്റി. സോഷ്യൽ ഫോറസ്റ്ററിയിലാണ് നിയമനം. ഇതോടൊപ്പം 12 ഐ.എഫ്.എസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്.
വ്യാജ റിപ്പോർട്ട് തയാറാക്കിയ സംഭവത്തിൽ ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ എൻ.ടി.സാജനെ സസ്‌പെൻഡ് ചെയ്യാനുള്ള വനം മേധാവിയുടെ ശുപാർശ മുഖ്യമന്ത്രി മടക്കിയിരുന്നു. അന്വേഷണ റിപ്പോർട്ട് അവ്യക്തമാണെന്നും ,കൂടുതൽ വിശദീകരണം ആവശ്യമാണെന്നും പറഞ്ഞാണു കഴിഞ്ഞമാസം 28ന് ഫയൽ മടക്കിയത്. ഐ.എഫ്.എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാനുള്ള ഗൗരവം അന്വേഷണ റിപ്പോർട്ടിനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിഗമനം. വയനാട് മണിക്കുന്ന് മലയിലെ മരംമുറി സംബന്ധിച്ച് വ്യാജ റിപ്പോർട്ട് തയാറാക്കി മേപ്പാടി റേഞ്ച് ഓഫിസറെ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് എൻ.ടി.സാജനെ സസ്‌പെൻഡ് ചെയ്യാൻ വനം മേധാവി ശുപാർശ ചെയ്തത്.
ഇതോടൊപ്പം ഈസ്റ്റേൺ സർക്കിൾ സി.സി.എഫ് പി.പി പ്രമോദിനെ വൈൽഡ് ലൈഫ് കോട്ടയം
സി.സി.എഫായും പാലക്കാട് വൈൽഡ് ലൈഫ് സി.സി.എഫ് കെ.വിജയാനന്ദനെ ഈസ്റ്റേൺ സർക്കിളിലേക്കും ഔഷധി മാനേജിംഗ് ഡയറക്ടർ കെ.വി.ഉത്തമനെ പാലക്കാട് വൈൽഡ് ലൈഫ് സി.സി.എഫായും നിയമിച്ചു. കെ .ആർ. അനൂപിനെ സെൻട്രൽ സർക്കിൾ സി.സി.എഫായും നീതു ലക്ഷ്മിയെ തിരുവനന്തപുരം വൈൽഫ് ലൈഫ് കൺസർവേറ്ററായും സി.മീനാക്ഷിയെ കോട്ടയം ഡെപ്യൂട്ടി കൺസർവേറ്ററായുമായാണ് സ്ഥലം മാറ്റിയത്. ആർ.കീർത്തി, ശില്പ വി.കുമാർ,നരേന്ദ്രബാബു,മുഹമ്മദ് ഷബാബ് ,കെ.ഐ പ്രദീപ് കുമാർ ,ടി.സി ത്യാഗരാജ് എന്നീ ഐ.എഫ്.എസ് ഉദ്യോഗസ്ഥരും സ്ഥലം മാറ്റിയവരിൽപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |