തിരുച്ചിറപ്പള്ളി : ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്നതിന്റെ ആവേശവുമായി മടങ്ങിയെത്തിയ തമിഴ്നാട്ടുകാരിയായ എസ്.ധനലക്ഷ്മിയെ കാത്തിരുന്നത് സ്വന്തം സഹോദരിയുടെ വിയോഗവാർത്ത. ധനലക്ഷ്മി ടോക്യോയ്ക്ക് പോകുംമുമ്പാണ് സഹോദരി ഗായത്രി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. എന്നാൽ അപ്പോൾ ദേശീയക്യാമ്പിലായിരുന്ന ധനലക്ഷ്മിയെ വീട്ടുകാർ വിവരം അറിയിച്ചില്ല.അത് താരത്തിന്റെ മനസ് വിഷമിപ്പിക്കുമെന്നതിനാലായിരുന്നു അത്.സോഷ്യൽ മീഡിയ പോസ്റ്റുകളിൽക്കൂടിപ്പോലും മരണവാർത്ത താരമറിയാതിരിക്കാൻ നാട്ടുകാരും ശ്രദ്ധിച്ചു.
തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വന്നിറങ്ങിയ ധനലകഷ്മി സഹോദരിയെ കാണാഞ്ഞ് തിരക്കിയപ്പോഴാണ് പൂക്കളും ആരതിയുമായി സ്വീകരിക്കാൻ കാത്തു നിന്ന അമ്മ അതുവരെ മറച്ചു വച്ച സങ്കടവാർത്ത പറഞ്ഞത്. ഇതോടെ സകല നിയന്ത്രണവും വിട്ടു പൊട്ടിക്കരഞ്ഞുപോയി ധനലക്ഷ്മി.
4 – 400 മിക്സ്ഡ് റിലേ റിസർവ് ടീമിലെ അംഗമായിരുന്നു ഇരുപത്തിരണ്ടുകാരിയായ ധനലക്ഷ്മി. 14–ാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട ശേഷം അമ്മ ഉഷയ്ക്കും സഹോദരിമാർക്കുമൊപ്പമായിരുന്നു ജീവിതം. 2019ലെ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 200 മീറ്ററിൽ പി.ടി.ഉഷയുടെ റെക്കോർഡ് തകർത്ത ധനലക്ഷ്മി പട്യാലയിൽ ദേശീയ മത്സരത്തിൽ മുൻനിര താരങ്ങളായ ദ്യുതി ചന്ദിനെയും ഹിമ ദാസിനെയും 100 മീറ്ററിൽ തോൽപ്പിച്ചതോടെയാണ് ഒളിംപിക്സിലേക്കുള്ള വഴി തെളിഞ്ഞത്.
ധനലക്ഷ്മി പട്യാലയിൽ പരിശീലനത്തിൽ സജീവമായിരുന്നതിനിടെ, കഴിഞ്ഞ ജൂലൈ 12നാണ് സഹോദരി ഹൃദയാഘാതത്തെ തുടർന്നു മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |