23 കോടി രൂപയുടെ പദ്ധതി
കോടതി സമുച്ചയത്തിനായി നിലവിലെ ക്വാർട്ടേഴ്സുകൾ പൊളിക്കും
കൊല്ലം: ജില്ലാ കോടതി സമുച്ചയത്തിനായി കളക്ടറേറ്രിന് സമീപത്തെ എൻ.ജി.ഒ ക്വാർട്ടേഴ്സുകൾ പൊളിച്ചുമാറ്റുമ്പോൾ, പകരം ഭൂമിയിൽ 23.03 കോടിയുടെ പുതിയ ഫ്ലാറ്റുകൾ ഉയരും. പദ്ധതിക്ക് വൈകാതെ ഭരണാനുമതി ലഭ്യമാകും.
3.25 ഏക്കറിലാണ് നിലവിലെ എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. ഇതിൽ 2.25 ഏക്കറാണ് കോടതി സമുച്ചയത്തിനായി കൈമാറിയത്. ശേഷിക്കുന്ന ഒരേക്കറിലാണ് പുതിയ ഫ്ലാറ്റ് നിർമ്മിക്കുന്നത്. കൂടുതൽ സ്ഥലസൗകര്യം ഒരുക്കാൻ തൊട്ടടുത്തുള്ള വാട്ടർ അതോറിട്ടിയുടെയും നഗരസഭയുടെയും ഭൂമി ഏറ്റെടുക്കാനും ആലോചനയുണ്ട്. കോടതി സമുച്ചയ നിർമ്മാണത്തിന് ഭൂമി വിട്ടുകൊടുക്കാൻ ആദ്യഘട്ടത്തിൽ സർവ്വീസ് സംഘടനകൾ തയ്യാറായിരുന്നില്ല. നിലവിലെ ഫ്ലാറ്റുകളുടെ സ്ഥിതി ഏറെ പരിതാപകരമാണ്. കൂടുതൽ സൗകര്യങ്ങളുള്ള ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകുമെന്ന ഉറപ്പിലാണ് സർവ്വീസ് സംഘടനകൾ ഭൂമി നൽകാൻ സന്നദ്ധരായത്.
കൂടുതൽ താമസ സൗകര്യം
പുതിയ സമുച്ചയം വരുന്നതോടെ കൂടുതൽ ജീവനക്കാർക്ക് താമസ സൗകര്യം ലഭിക്കും. ഭരണാനുമതി ലഭ്യമായാലുടൻ രൂപരേഖ തയ്യാറാക്കും. കോടതി സമുച്ചയത്തിന്റെ ആദ്യഘട്ടത്തിന് 10 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. ഇതിനൊപ്പം തന്നെ ഫ്ലാറ്റുകളുടെയും നിർമ്മാണം ആരംഭിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
..................................
ഫ്ളാറ്റ് സമുച്ചയം
ഗ്രൗണ്ട് ഫ്ലോറിന് പുറമേ 5 നിലകൾ
രണ്ട് ടവറുകളിലായി 80 യൂണിറ്റുകൾ
താഴത്തെ നിലയിൽ പാർക്കിംഗ്
നിലവിലുള്ളത് 41 ക്വാട്ടേഴ്സുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |