പോക്കറ്റിലിട്ട് നടക്കുന്ന ബ്ളാസ്റ്റിംഗ് മെഷീൻ വികസിപ്പിച്ചെടുത്ത എസ്. വിവേകിനെക്കുറിച്ചുള്ള കൗമുദി സ്‌പെഷ്യൽ ഞങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഇതുപോലുള്ള പല കണ്ടുപിടിത്തങ്ങളുടെയും വാർത്തകൾ മാദ്ധ്യമങ്ങളിൽ വരാറുണ്ട്. എന്നാൽ പിന്നീട് അവയെക്കുറിച്ച് വളരെയൊന്നും കേൾക്കാറില്ലെന്നതാണ് പതിവ്. ആ ദുര്യോഗം ഈ തുറവൂർ സ്വദേശിയുടെ മൂവായിരം രൂപ മാത്രം മുടക്ക് മുതലുള്ള കണ്ടുപിടിത്തത്തിന് സംഭവിക്കരുത്.
കൺട്രോളർ ഒഫ് എക്സ്‌പ്ളോസീവ് ഇൻസ്പെക്ടറേറ്റ് മുൻകൈയെടുത്താൽ ഈ രൂപകല്പന ഗുണപ്രദമാണെങ്കിൽ പ്രയോജനപ്പെടുത്താൻ കഴിയും. എന്നാൽ സാധാരണക്കാരുടെ കണ്ടുപിടിത്തങ്ങൾക്ക് വേണ്ടത്ര പ്രോത്സാഹനം ശാസ്ത്രസ്ഥാപനങ്ങളിൽ നിന്നും സർക്കാരിൽ നിന്നും ഉണ്ടാകാറില്ല. ഇതിന് പല കാരണങ്ങളുണ്ട്. ഒന്നാമത് കണ്ടുപിടിത്തങ്ങളുമായി ആരെ സമീപിക്കണമെന്നത് സംബന്ധിച്ച് സമൂഹത്തിൽ ശരിയായ ബോധവത്‌കരണം നടന്നിട്ടില്ല. രൂപകല്പന നടത്തുന്ന ആൾ അത് വ്യാവസായികമായി ഉത്‌പ്പാദിപ്പിക്കാൻ നേരിട്ട് ഫണ്ട് ചോദിച്ചാൽ നൽകാൻ സർക്കാരിന് വകുപ്പില്ല. മാത്രമല്ല സാധാരണക്കാരുടെ കണ്ടുപിടിത്തങ്ങളോടുള്ള സമീപനവും ആശ്വാസകരമല്ല. ഇതിനാണ് മാറ്റം വരേണ്ടത്. കണ്ടുപിടിത്തം നടത്തുന്നയാളിന്റെ അടിസ്ഥാനപരമായ യോഗ്യതയല്ല കണ്ടുപിടിത്തത്തിന്റെ മെരിറ്റാണ് വിലയിരുത്തേണ്ടത്. അപൂർവമായാണ് അത് സംഭവിക്കുന്നത്. വ്യക്തികളുടെ സഹായമില്ലാതെ മാൻഹോളിൽ നിന്നും മറ്റും ഡ്രെയിനേജ് വാരി വൃത്തിയാക്കാൻ കഴിയുന്ന ഒരു ഉപകരണം തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്തിരുന്നു. ഇത് ഇപ്പോൾ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട്. അതിന് പിന്നിൽ പ്രവർത്തിച്ചത് എൻജിനിയറിംഗ് വിദ്യാർത്ഥികളാണെന്നത് അത് വിജയിക്കാനിടയാക്കിയ പ്രധാനപ്പെട്ട ഒരു കാരണമാണ്. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ ഒരു സ്റ്റാർട്ടപ്പ് ഇൻകുബേഷൻ ലാബ് ഇപ്പോൾ പ്രർത്തിക്കുന്നുണ്ട്. സ്വന്തം കണ്ടുപിടിത്തങ്ങളുടെ രൂപകല്പനയുമായി ആർക്കും ഈ ലാബിനെ സമീപിക്കാം. രൂപകല്പന വികസിപ്പിക്കാൻ അവർ സാങ്കേതിക സഹായവും നൽകാറുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് പൊതുവെ വേണ്ടത്ര ബോധവത്‌കരണം നടന്നിട്ടില്ല. സെമിനാറുകളിലൂടെയും മറ്റ് പ്രചാരണ മാർഗങ്ങളിലൂടെയും സർക്കാർ ഇക്കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണം.
വില കുറഞ്ഞ ബ്ളാസ്റ്റിംഗ് മെഷീൻ വികസിപ്പിച്ച വിവേക് ബോംബ് സ്ക്വാഡിൽ അംഗമാണ്. ഹരിയാനയിൽ നിന്ന് ബോംബ് നിർവീര്യമാക്കാനുള്ള സാങ്കേതിക വിദ്യയിൽ പരിശീലനം ലഭിച്ചതാണ് പുതിയ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. പവർ ഓൺ എന്ന പേരിട്ട് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇത് ഗുണപ്രദമാണെന്ന് കണ്ടാൽ അതിനുള്ള അംഗീകാരം നൽകുന്നത് വച്ച് താമസിപ്പിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികാരികളും ശ്രദ്ധിക്കണം. കാരണം ഇപ്പോൾ ഒരുലക്ഷം രൂപ വരെ ചെലവ് വരുന്ന ഉപകരണം നാമമാത്രമായ ചെലവിൽ നിർമ്മിക്കാൻ കഴിയുമെന്നതാണ് ഈ കണ്ടുപിടിത്തത്തിന്റെ ഏറ്റവും വലിയ മേന്മ. ഇത് അംഗീകരിക്കപ്പെട്ടാൽ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾക്കും ഇത് ആവശ്യമായി വരും. ശാസ്ത്രസാങ്കേതിക വകുപ്പിനെ നയിക്കുന്നവർ ഇത്തരം കാര്യങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം ഭാവിയിൽ നൽകുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |