തൈക്കാട് അയ്യാഗുരുവിന്റെ 112-ാമത് സമാധി വാർഷിക ദിനം ഇന്ന്
.............................................
അവനവന്റെ ഉള്ളിൽത്തന്നെയാണ് ദൈവം. ഈ പരമപരിപൂർണമായ ശരണാഗതിയുടെ ദിവ്യാവിഷ്കാരമായിരുന്നു തൈക്കാട് അയ്യാഗുരു. ദാർശനിക - സാമൂഹിക നവോത്ഥാനത്തിലൂടെ അധഃസ്ഥിത വർഗോദ്ധാരണത്തിന് കാരണഭൂതരായ ശ്രീനാരായണ ഗുരുവിനെയും ചട്ടമ്പിസ്വാമികളെയും ശാസ്ത്രവിധി പ്രകാരം യോഗവിദ്യ അഭ്യസിപ്പിച്ചത് തൈക്കാട് അയ്യാഗുരു ആയിരുന്നു.
വേദാന്ത പണ്ഡിതനും തമിഴ് ഗ്രന്ഥകർത്താവും പരമഭക്തനുമായിരുന്ന മുത്തുക്കുമരന്റെയും രുക്മിണി അമ്മാളുടെയും മകനായി 1814-ൽ ചെന്നൈയിലായിരുന്നു ജനനം. സുബ്ബരായൻ എന്നായിരുന്നു പേര്. ബാല്യത്തിലേ ആദ്ധ്യാത്മിക മാർഗത്തിൽ അതീവ തല്പരനായിരുന്നു. തമിഴിലുള്ള വേദഗ്രന്ഥങ്ങൾ ഹൃദിസ്ഥമാക്കിയ അദ്ദേഹത്തിന് ശൈവ സിദ്ധാന്തത്തോടായിരുന്നു കൂടുതൽ അടുപ്പം. ഒരു ശിവരാജയോഗി എന്ന നിലയിലാണ് വളരെ ചെറുപ്പത്തിലെ അദ്ദേഹം അറിയപ്പെട്ടത്. പിൽക്കാലത്ത് തൈക്കാട് അയ്യാഗുരു എന്ന പേരിൽ വിഖ്യാതനായി.
1873-ൽ തിരുവിതാംകൂർ റസിഡൻസി മാനേജരായാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. തൈക്കാട് സ്ഥിരതാമസം തുടങ്ങിയതോടെ സാധാരണക്കാരും പൗരമുഖ്യന്മാരും അദ്ദേഹത്തെ ബഹുമാനപുരസരം തൈക്കാട് അയ്യാഗുരു എന്നു വിളിക്കാൻ തുടങ്ങി. പുതിയ റസിഡൻസി മാനേജരുടെ വേദാന്തപാണ്ഡിത്യവും ആദ്ധ്യാത്മികാഭിമുഖ്യവും യോഗവിദ്യാ വിശാരദത്വവും സിദ്ധിവൈഭവവും മനസിലാക്കിയ തിരുവിതാംകൂർ രാജകുടുംബം അദ്ദേഹത്തെ ഗുരുതുല്യം ആദരിച്ചു.
ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിന്ന ഒരു ജനവിഭാഗത്തിന്റെ സമരനായകനും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന അയ്യൻകാളിയും തൈക്കാട് അയ്യാഗുരുവിന്റെ അനുഗ്രഹാശിസുകൾക്ക് പാത്രമായി. ആദ്ധ്യാത്മിക നിലയിൽ അത്യുന്നത നില പ്രാപിച്ച കൊല്ലത്തമ്മ, തക്കല പീർമുഹമ്മദ്, പേട്ടയിൽ ഫെർണാണ്ടസ് തുടങ്ങിയവരും സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, എ.ആർ. രാജരാജവർമ്മ, മനോന്മണീയം സുന്ദരംപിള്ള തുടങ്ങിയ മഹാരഥന്മാരുടെയും മാർഗദർശിയായി വർത്തിച്ചതും തൈക്കാട് അയ്യാഗുരുവായിരുന്നു.
1873ൽ തുടങ്ങി 36 വർഷം അദ്ദേഹം തിരുവിതാംകൂർ റസിഡൻസി മാനേജരായി ഔദ്യോഗിക ജീവിതം നയിച്ചു. ആയില്യം തിരുനാൾ, വിശാഖം തിരുനാൾ, ശ്രീമൂലം തിരുനാൾ തുടങ്ങിയ രാജാക്കന്മാരുടെ കാലങ്ങളോളം ദൈർഘ്യമുള്ള ഔദ്യോഗിക ജീവിതം. 1909- ൽ 95-ാം വയസിൽ അതിന് വിരാമം കുറിക്കാൻ അദ്ദേഹം തീരുമാനിച്ചു. രാജസന്നിധിയിൽ ചെന്ന് ശ്രീമൂലം തിരുന്നാൾ മഹാരാജാവിനോട് താൻ ഉദ്യോഗത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതായും അടുത്ത ചൊവ്വാഴ്ച ഈ സ്ഥിതിയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറാൻ നിശ്ചയിച്ചിരിക്കുന്നതായും അറിയിച്ചു.
യോഗശാസ്ത്രമനുസരിച്ച് ഏഴ് ദിവസം മുമ്പേ അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ചു. ഏഴാം ദിവസം 'കർപ്പൂര ദീപാരാധന" എന്ന് അനുചരനോട് കല്പിച്ചു. പിന്നീട് പത്മാസനത്തിലിരുന്ന് ഗുരുപൂജ സ്തോത്രം ചൊല്ലി ധ്യാനത്തിലാണ്ടു. ധ്യാനമുണർന്ന അയ്യാസ്വാമികൾ താൻ ദർശിച്ച കർപ്പൂര ആരതിയിൽ നിന്നുതിർന്ന ദീപജ്യോതിസിലേക്ക് തന്റെ ആത്മജ്യോതിസിനെ ലയിപ്പിച്ച് പരമാത്മാവിൽ വിലയം പ്രാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കൊല്ലവർഷം 1084 കർക്കടകം മകം നക്ഷത്രത്തിൽ അയ്യാസ്വാമികൾ മഹാസമാധിയായി. തന്റെ ഇംഗിത പ്രകാരം തിരുവനന്തപുരം തൈക്കാട് ശ്മശാനത്തിന്റെ വടക്കു കിഴക്കരികിലാണ് അദ്ദേഹത്തിന്റെ മഹാസമാധി സ്ഥാനം. ഇവിടെ 1943 ജൂണിൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവ് ഒരു ക്ഷേത്രം നിർമ്മിച്ച് ശിവപ്രതിഷ്ഠ നടത്തുകയും ചെയ്തു.
(കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച തൈക്കാട് അയ്യാഗുരു എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ കർത്താവാണ് ലേഖകൻ. ഫോൺ: 9207277773)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |