കൊച്ചി: ആലുവ മുട്ടത്ത് സുരക്ഷാ ജീവനക്കാരനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി ബൈക്ക് ഷോറൂമിന്റെ സർവീസ് സെന്ററിൽ നിന്ന് രണ്ട് ആഡംബര ബൈക്കുകൾ കവർന്ന കേസിൽ കൊല്ലം തട്ടാമല മണ്ണാണിക്കുളം സനോഫർ മൻസിലിൽ ഫിറോസ് ഖാൻ(19) , കോഴിക്കോട് ചാത്തമംഗലം പാറമേൽ അമർജിത്ത് (19) എന്നിവർ അറസ്റ്റിലായി.
ഇന്നലെ രാവിലെ എട്ടരയോടെ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ കുടുങ്ങിയത്. മോഷ്ടിച്ച ബൈക്കുകളിൽ എത്തിയ ഇവരെ കണ്ട് സംശയം തോന്നിയ എസ്.ഐ വിപിൻ ഇവരെ തടയാൻ ശ്രമിച്ചപ്പോൾ പാഞ്ഞു പോവുകയായിരുന്നു. പൊലീസും പിന്തുടർന്നു. മംഗളവനം ഭാഗത്തെത്തിയപ്പോൾ ബൈക്ക് ഉപേക്ഷിച്ച് ഓടാൻ ശ്രമിച്ചു. അമർജിത്തിനെ അപ്പോൾ തന്നെ കീഴടക്കി. രണ്ടര മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് ഫിറോസ് ഖാനെ പിടികൂടാനായത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയായിരുന്നു മോഷണം. പ്രതികളെ ആലുവ റൂറൽ പൊലീസിന് കൈമാറി. വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഫ്ലാറ്റ് തുണയായി
മംഗളവനത്തിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ഫിറോസിനെ ത്രിത്വം ഫ്ളാറ്റിന്റെ ഹെലിപാടിൽ കയറി നിരീക്ഷണം നടത്തിയ ആനി ശിവയാണ് കണ്ടെത്തിയത്. ഇവിടേക്ക് പൊലീസ് എത്തിയപ്പോൾ വടിയുമായി ആക്രമിക്കാനും ശ്രമിച്ചു. പിന്നീട് ചാത്ത്യാത്ത് ഭാഗത്ത് നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിലേക്ക് കടന്നു. പെട്ടിക്കുള്ളിൽ ഒളിച്ചിരുന്ന ഫിറോസിനെ പിടികൂടുകയായിരുന്നു.
കൊല്ലം ഈസ്റ്റ്, പരവൂർ, ആലപ്പുഴ പുന്നപ്ര, തൃശൂർ, ആലുവ എന്നീ സ്റ്റേഷനുകളിൽ ഇരുവർക്കുമെതിരെ കേസുകളുണ്ട്.
പെരുമ്പാവൂരിൽ കട കുത്തി തുറന്ന് മൊബൈൽ ഫോണും ടാറ്റൂ മിഷ്യനും പാലാരിവട്ടത്ത് കടയിൽ നിന്ന് ഹെൽമറ്റും കണ്ണടകളും മോഷ്ടിച്ചതായി പൊലീസിനോട് വെളിപ്പെടുത്തി.
എ.സി.പി കെ ലാൽജിയുടെയും സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെയും നേതൃത്വത്തിലായിരുന്നു തിരച്ചിൽ.
സബ് ഇൻസ്പെക്ടർമാരായ വിപിൻ, ആനി ശിവ, സതീശൻ എ.എസ്.ഐ ഷമീർ, അനീഷ് ഇഗ്നേഷ്യസ്,ജോളി, ശ്യാം, അനൂപ്, തൻസീബ്, ഡിവിൻ, വിപിൻദാസ്, ശ്രീദത്ത് എന്നിവരടക്കം മുപ്പതോളം പേർ പങ്കെടുത്തു.
ബൈക്ക് കവർച്ച ഇങ്ങനെ
• ആദ്യം ശ്രമിച്ചത് ഷോറൂം കുത്തി തുറക്കാൻ
• കവർച്ച പിന്നീട് സർവീസ് സെന്ററിലേക്ക് മാറ്റി
• ആയുധം കാട്ടി സെക്യൂരിറ്രിയെ ബന്ദിയാക്കി
• ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല
• സെക്യൂരിറ്റിയിൽ നിന്ന് 6,500രൂപ പിടിച്ചുവാങ്ങി
• ഇയാളെ എ.ടി.എമ്മിൽ എത്തിച്ചും 1,400രൂപ പിൻവലിപ്പിച്ചു
• ഷോറൂമിൽ തിരികെ എത്തി രണ്ട് ബൈക്കുമായി കടന്നു
• സെക്യൂരിറ്രിയെ കളമശേരിയിൽ ഇറക്കി വിട്ടു
• തിരികെ ഓടിയെത്തിയാണ് ഇയാൾ വിവരം അധികൃതരെ അറിയിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |