ഇടുക്കി: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കികൊന്ന കേസിൽ പൊലീസ് നാളെ തൊടുപുഴ പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. പ്രതിയെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്ന അപൂർവം പോക്സോ കേസുകളിലൊന്നുമാണിത്. കേസിൽ അറസ്റ്റിലായ പെൺകുട്ടിയുടെ തൊട്ടടുത്ത ലയത്തിൽ താമസിക്കുന്ന അർജുൻ (22) മുട്ടം ജില്ലാ ജയിലിൽ റിമാൻഡിലാണ്. പ്രതിക്കെതിരെ ബലാത്സംഗം, കൊലപാതകം, പോക്സോ തുടങ്ങി ആറ് വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. 36 സാക്ഷികൾ, ശാസ്ത്രീയ തെളിവുകൾ, 150ലധികം പേരുടെ മൊഴി എന്നിവയൊക്കെ ഉൾപ്പെടുത്തിയാണ് 300 പേജിലധികം വരുന്ന കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അറസ്റ്റിന് ശേഷം 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കാനിടയുണ്ട്. ഇത് ഒഴിവാക്കുന്നതിനും പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിനുമാണ് കുറ്റപത്രം നേരത്തെ സമർപ്പിക്കാൻ ഉന്നതതല നിർദേശത്തെ തുടർന്ന് പൊലീസ് തീരുമാനിച്ചത്.
ജൂൺ 30നാണ് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിനുള്ളിൽ ആറ് വയസുകാരിയെ കൊല്ലപ്പെട്ടത്. കുട്ടി ക്രൂര പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. കേസിൽ പഴുതടച്ചുള്ള അന്വേഷണമാണ് ആദ്യഘട്ടം മുതൽ തന്നെ വണ്ടിപ്പെരിയാർ എസ്.എച്ച്.ഒ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയത്. നാല് ദിവസത്തിനകം പ്രതി അർജുൻ അറസ്റ്റിലായി. പീഡനത്തിനിടെ ബോധരഹിതയായ കുട്ടിയെ ഇയാൾ കയറിൽ കെട്ടിത്തൂക്കുകയായിരുന്നു. പെൺകുട്ടിയുടെ ലയത്തിലെ തൊട്ടടുത്ത മുറിയിലെ താമസക്കാരനായ അർജുൻ കുട്ടിയെ മൂന്ന് വയസ് മുതൽ മിഠായിയും മറ്റും നൽകി നിരന്തരം പീഡിപ്പിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി. പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് അർജുന്റെ മുടിയടക്കമുള്ള ശാസ്ത്രീയ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവദിവസം അർജുനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ, ലയത്തിലെ തൊഴിലാളികൾ, അർജുൻ മിഠായി വാങ്ങിയ കട, അർജുൻ കുട്ടിയെ കൊണ്ടാക്കിയിരുന്ന സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പൊലീസ് തെളിവുകൾ ശേഖരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |