പാലോട്: സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് ചമയങ്ങളോടെ ഉത്സവപ്പറമ്പുകളും നടനവേദികളും ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്ന കലാകാരന്മാർ ഇന്ന് തങ്ങളുടെ ഗദകാല സ്മരണകൾ അയവിറക്കി കഴിയുകയാണ്. കൊവിഡിന്റെ വരവോടെ കലാസാംസ്കാരിക വേദികളിൽ നിറഞ്ഞാടിയിരുന്ന കലാകാരന്മാരുടെ ജീവിതവും നിശ്ചലമായി. ജീവിത പ്രാരാബ്ദ്ധങ്ങൾ മുന്നിൽ പ്രതിബന്ധങ്ങൾ തീർത്തതോടെ കലാജീവിതം മാറ്റിവച്ച് മറ്റ് ജോലിക്ക് ഇറങ്ങിത്തിരിച്ചവരും പാതിവഴിയിൽ ജീവിതം തന്നെഅവസാനിപ്പിച്ചവരും ഏറെയാണ്.
നിശ്ചലമായ കലാരംഗത്ത് കരകയറാനാകാതെ നിൽക്കുന്ന കലാകാരന്മാർ അതിജീവനത്തത്തിനായ് അധികാരികളോട് കേഴുകയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ കലാസമിതികളുള്ളത് നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലാണ്. ജീവിത പ്രതീക്ഷകൾ മുഴുവൻ ഉത്സവകാലത്തെ ആശ്രയിച്ച് ജീവിക്കുന്ന ഇവർക്ക് സർക്കാരിൽ നിന്നും ലഭിച്ചത് വെറും 2000 രൂപയാണ്. കലാകാരന്മാർ കലാരംഗം വിടുന്നത് വേദനാജനകം തന്നെയാണ്, ഈ കെട്ടകാലവും കഴിയും നല്ലകാലം വരുമെന്നുമുള്ള പ്രതീക്ഷയിലാണ് കലാകാരന്മാർ. അതുവരെ കുടുംബം പോറ്റണ്ടേ, അതുകൊണ്ട് മാത്രമാണ് മറ്റ് ജോലികൾക്കായി പോകുന്നത്. കല രക്തത്തിൽ അലിഞ്ഞുപോയി, അതില്ലാതാക്കാൻ ഒരുകോവിഡിനുമാകില്ല. ചെറുചിരിയോടെ ഇങ്ങനെ പറഞ്ഞകന്ന ഒരു കലാകാരന്റെ വാക്കുകൾ തന്നെയാണ് ഈ കാലവും നമ്മൾ അതിജീവിക്കുമെന്നതിനുള്ള ഉറപ്പ്.
നാട്യമറിയാതെ നാടകം
ഉത്സവപ്പറമ്പുകളിൽ സമിതികളുടെ പേര് നോക്കി മാത്രമാണ് ഇന്ന് പലരും നാടകം കാണാനെത്തുന്നത്. വലിയൊരു സ്വീകാര്യത ഉണ്ടായിരുന്ന നാടകത്തിന് ഇന്ന് കാഴ്ചക്കാർ വളരെ വിരളമാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഓൺലൈനായും യൂട്യൂബിലും ഒക്കെ നാടകങ്ങൾ അവതരിപ്പിച്ച് അപ് ലോഡ് ചെയ്തും പുത്തൻ സങ്കേതങ്ങൾ ആവിഷ്കരിച്ചും നാടകവേദിയെ പിടിച്ചു നിറുത്താൻ നോക്കുന്നതിനിടെയാണ് കൊറോണയുടെ വരവ്. അത് എല്ലാം തകിടം മറിച്ചു. ഇന്ന് പല സമിതികൾക്കും പുതിയ നാടകങ്ങൾ സംവിധാനം ചെയ്യാനാകാത്ത അവസ്ഥയാണ്.
കരകയറാതെ കലാകാരന്മാർ
സർഗവേദികളിൽ ദേവീദേവന്മാരുടെ വേഷം കെട്ടിയാടുന്ന ബാലെ കലാകാരൻമാരും നാടകവേദിയിലെ കലാകാരൻമാരും, മിമിക്രി രംഗത്തെ താരങ്ങളും, ഗായകരും അവരവരുടെ വേഷം തകർത്താടുമ്പോൾ ആകെയുള്ള ലക്ഷ്യം പ്രാരാബ്ദ്ധങ്ങൾ പരിഹരിക്കുക എന്നതാണ്.
10 ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപവരെ ചെലവഴിച്ചാണ് ഓരോ കലാരൂപങ്ങളും അരങ്ങിലെത്തുന്നത്. പല സമിതിഉടമകളും പലിശക്കെടുത്താണ് ഓരോ സീസണും മുന്നിൽ കണ്ട് നാടകവും ബാലെയുമൊക്കെ
അണിയിച്ചൊരുക്കുന്നത്.ഈ ബാദ്ധ്യത
വേദികളിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം വാങ്ങിയാണ് തീർക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി പല നിർമ്മാതാക്കളും കടക്കെണിയിലാണ്. ചിലർ ആത്മഹത്യ ചെയ്തു. ചിലർ ആകെയുണ്ടായിരുന്ന കിടപ്പാടം വിറ്റ് കടം തീർത്ത് മറ്റ് ജോലികൾ ചെയ്ത് ജീവിക്കുന്നു.
ലൈറ്റില്ലാ..സൗണ്ടില്ല
ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഉടമയ്ക്ക് കീഴിൽ പത്തുവരെ തൊഴിലാളികൾ ഉണ്ടാകും. ഇവർക്ക് തൊഴിൽ പൂർണമായും നഷ്ടപ്പെട്ടു. തൊഴിലില്ലെങ്കിലും ഇവർക്ക് ജീവിക്കാനുള്ള ചെറിയ സഹായം ഉടമകൾ നൽകിയിരുന്നു.
നിലവിലെസാഹചര്യത്തിൽ പല തൊഴിലാളികളേയും താത്കാലികമായി പിരിച്ചുവിട്ടു. ഈ വരുന്ന ഓണക്കാലമാണ് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലുള്ളവരുടെ പ്രതീക്ഷ. എന്നാൽ നിലവിലെ സാഹചര്യം ഒരു പ്രതീക്ഷയും നൽകുന്നില്ലായെന്നതാണ് വസ്തുത.
ലക്ഷങ്ങൾ ചെലവഴിച്ച് ഉത്സവവേദി മാത്രം സ്വപ്നം കണ്ട് നിർമ്മിച്ച കലാരൂപങ്ങളും കലാകാരന്മാരും പട്ടിണിയിലായിട്ട് രണ്ടു വർഷം പിന്നിട്ടിട്ടും സർക്കാരിൽ നിന്നും ലഭിച്ചത് 2000 രൂപയുടെ സഹായമാണ്. കൊവിഡ് നിയന്ത്രണങ്ങളോടെ വേദികൾ അനുവദിക്കണമെന്നാണ് അപേക്ഷ.
വിനീത് കലാക്ഷേത്ര,
ഡാറ്റ സംസ്ഥാന വൈസ് പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |