കിളിമാനൂർ: ഒരർത്ഥത്തിൽ ലോക്ക് ഡൗൺ വന്നത് നന്നായെന്ന് വേണം പറയാൻ. കാരണം ലോക്ക് ഡൗൺ വന്നതോടെ എല്ലാവരും വെറുതെ പായൽ കയറിക്കിടന്ന മട്ടുപ്പാവിലും പുല്ല് വളർന്ന് തരിശായിക്കിടന്ന പറമ്പുമെല്ലാം വൃത്തിയാക്കി കൃഷി ആരംഭിച്ചു. മട്ടുപ്പാവിൽ ഗ്രോബാഗുകൾ നിരത്തി നാനാവിധ പച്ചക്കറികളാണ് കൃഷിചെയ്തെടുത്തത്. തരിശുപാടങ്ങലും കരഭൂമിയുമെല്ലാം കിളച്ച് മറിച്ച് പൊന്ന് വിളയിച്ചു. നിരവധി യുവ കർഷകരാണ് ലോക്ക് ഡൗൺ കാലത്ത് കാർഷികരംഗത്തേക്ക് സജീവമായിറങ്ങിയത്. ഇത് കാർഷിക സ്വയം പര്യാപ്തതയ്ക്ക് മുതൽക്കൂട്ടായെന്നുവേണം പറയാൻ. പച്ചക്കറിമാത്രമല്ല കോഴിവളർത്തലിൽ തുടങ്ങി തീറ്റപ്പുൽക്കൃഷിവരെ ഇക്കൂട്ടത്തിൽ പെടും. വളരെ ശാസ്ത്രീയമായ രീതികൾ അവലംബിച്ചാണ് യംഗ് ജനറേഷന്റെ കൃഷി. അതുകൊണ്ടുതന്നെ വിളവും കൂടുതലാണ്. ഇപ്രാവശ്യം ഓണത്തിന് വിഷരഹിത സ്വന്തം പച്ചക്കറിയുമായാണ് മലയാളികൾ ഓണത്തെ വരവേൽക്കുന്നത്. ഓണത്തിന് ഒരു മുറം പച്ചക്കറി വിജയിച്ചതോടെ കൊവിഡിലെ ഓണക്കാലത്ത് നാടൻ പച്ചക്കറി വിപണിയിൽ എത്തിക്കാൻ കൃഷിവകുപ്പും സജ്ജരാണ്.
കൊവിഡ് കാലത്ത് പച്ചക്കറികൃഷിയിൽ മുന്നേറ്റം ഉണ്ടായതിനാൽ മുൻവർഷങ്ങളേക്കാൾ അധിക വിളവാണ് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം കൃഷി വകുപ്പിന്റെ പ്രത്യേക ചന്തകൾ 17 ന് ആരംഭിക്കും.
ലോക്ക് ഡൗൺ കാലത്ത് കൃഷി വ്യാപകമാക്കിയതിനാൽ ഇക്കുറി തമിഴ്നാടിനെ ആശ്രയിക്കേണ്ടി വരില്ലെന്നാണ് നിഗമനം. ചരിത്രത്തിലാദ്യമായി ഏറ്റവുമധികം സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിച്ച് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി വിപുലീകരിച്ചു.
സുഭിക്ഷ കേരളം പദ്ധതി
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വിളയിച്ച കൃഷിയും പാകമാകുകയാണ്. ജില്ലാ ആസ്ഥാനത്തിന് പുറമെ വിവിധ കൃഷിഭവനുകൾ കേന്ദ്രീകരിച്ചും ചന്തകൾ തുറക്കും. പരമാവധി പച്ചക്കറി നാട്ടിൽനിന്ന് സംഭരിക്കും.
ഉള്ളി, സവാള,ക്യാരറ്റ്,ബീറ്റ് റൂട്ട് പോലെ ഇവിടെ വിളയാത്തവ മാത്രം പുറത്തുനിന്ന് എത്തിക്കാനാണ് തീരുമാനം . സംഭരിക്കേണ്ട പച്ചക്കറികൾ സംബന്ധിച്ച പട്ടികയുമായി.
മുൻവർഷങ്ങളിലെ പോലെ ഇക്കുറി മഴ പച്ചക്കറി കൃഷി കാര്യമായി നശിപ്പിച്ചിട്ടില്ല എന്നാണ് കണക്കുകൾ. ലോക്ക്ഡൗൺ കാലത്ത് പച്ചക്കറികൃഷിക്ക് വൻ കുതിച്ചുചാട്ടം ഉണ്ടായി. അത് നാടൻ പച്ചക്കറി ലഭിക്കുന്നതിന് കാരണമായി. ഓണച്ചന്തയുടെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.
പ്രധാന വിളകൾ
കോവയ്ക്ക, പയർ, പടവലങ്ങ, ഏത്തയ്ക്ക, കപ്പ, പാവയ്ക്ക, മുരിങ്ങ, ചീര, വഴുതന, പച്ചമുളക്
പദ്ധതിയുടെ ഭാഗമായി തരിശു കിടക്കുന്ന ഭൂമികളെല്ലാം ഹരിതാഭമാക്കാനുള്ള പരിശ്രമങ്ങളിലാണ് സർക്കാർ. യുവജനങ്ങളെ കാർഷിക സംരംഭങ്ങളിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചത് ഈ പശ്ചാത്തലത്തിലാണ്. യുവജനകമ്മീഷൻ തരിശുഭൂമികളെല്ലാം കൃഷിഭൂമിയാക്കാം എന്ന ലക്ഷ്യത്തോടുകൂടി യുവജനങ്ങൾ കൃഷിയിലേക്ക് ആവേശപൂർവ്വം ഇറങ്ങുന്നത് പ്രോത്സാഹിപ്പിക്കുകയും ഇതിന് വിവിധ വകുപ്പുകളുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യും.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുഴുവൻ ജില്ലകളിലും ആദ്യഘട്ടത്തിൽ തരിശുഭൂമികൾ കണ്ടെത്തി കൃഷി ആരംഭിക്കും. കാർഷികരംഗത്തെ യുവജനസംരംഭകരുടെ സംസ്ഥാന തല കൂട്ടായ്മക്ക് രൂപംകൊടുക്കും. യുവകർഷകർക്ക് പ്രോത്സാഹനവും പരിശീലനവും ഉറപ്പാക്കും. യുവജനങ്ങളെ കാർഷികരംഗത്തേക്ക് ആകർഷിക്കാൻ നൂതനമാർഗങ്ങളെയും സഹായപദ്ധതികളെയും സംബന്ധിച്ച സമഗ്രമായ പദ്ധതിയാക്കി ഗ്രീൻസോൺ വ്യാപിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |