കൊച്ചി: ടോക്യോ ഒളിമ്പിക്‌സിൽ വെങ്കലം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ഹോക്കി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് നാട്ടിലെത്തി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സർക്കാർ ഒരുക്കിയ പ്രത്യേക വാഹനത്തിലാണ് ശ്രീജേഷ് വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് എത്തിയത്. വിമാനത്താവളം മുതൽ അദ്ദേഹത്തിന്റെ ജന്മനാടായ പള്ളിക്കര വരെ ശ്രീജേഷിന് വിവിധയിടങ്ങളിൽ സ്വീകരണമൊരുക്കും.
ശ്രീജേഷിനെ സംസ്ഥാന സർക്കാർ തഴഞ്ഞെന്ന പ്രചരണം അവാസ്തവമാണെന്ന് മന്ത്രി അബ്ദുറഹ്മാൻ ഇന്ന് പറഞ്ഞിരുന്നു. മെഡൽ നേടിയതിന് ശേഷം മന്ത്രിസഭാ യോഗം നടന്നിട്ടില്ല. മന്ത്രിസഭാ യോഗമാണ് ഇത്തരം പ്രഖ്യാപനങ്ങളെല്ലാം നടത്തുന്നത്. ശ്രീജേഷിനുള്ള പാരിതോഷികവും മറ്റു പ്രോത്സാഹനങ്ങളും നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. ശ്രീജേഷ് കേരള സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ്. അതുകൂടി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |