കോട്ടയം: മായമില്ലാത്ത ഓണവിഭവങ്ങളൊരുക്കുന്ന തിരക്കിലാണ് കുടുംബശ്രീ. ഇക്കുറി ഓണം ഫെയർ ഗംഭീരമാക്കണമെന്നത് നിലനിൽപ്പിന്റെ പ്രശ്‌നം കൂടിയാണത്. കഴിഞ്ഞ ഓണം ഫെയർ കൊവിഡ് തളർത്തിയപ്പോൾ ഇക്കുറി പരമാവധി പിടിച്ചു കയറാനുള്ള പരിശ്രമങ്ങളിലാെണ്.
ജില്ലാ ഫെയർ നാളെയും തദ്ദേശസ്ഥാപനങ്ങളിലെ ഫെയറുകൾ അടുത്തയാഴ്ച മുതലും തുടങ്ങാനുള്ള
ഒരുക്കത്തിലാണ് ജില്ലയിലെ 78 സി.ഡി.എസുകൾ. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള ഫെയറിന് പുറമേ കോട്ടയം നഗരസഭ പരിധിയിൽ ജില്ലാ മെഗാ ഫെയർ ഒരുക്കും. മായം കലരാത്ത കറി പൗഡറും ഉപ്പേരിയും അച്ചാറും പച്ചക്കറികളുമൊക്കെ കുടുംബശ്രീ യൂണിറ്റുകൾ ഒരുക്കുന്നുണ്ട്. ബ്ലോക്ക് ഭാരവാഹികളുടെ കീഴിലാണ് ഫെയറിന്റെ പ്രവർത്തനം. ഗ്രാമപ്രദേശത്ത് 12,000 രൂപയും നഗരത്തിൽ 15,000 രൂപയും ഓരോ ഫെയറിനും ചെലവിനായി നൽകും. മിനിമം മൂന്ന് ദിവസമെങ്കിലും മേള നടത്തണം. കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചായിരിക്കും കച്ചവടം.
ഒരുക്കം തകൃതി
ബ്ലോക്ക് കോ- ഓർഡിനേറ്ററുടെ നേതൃത്വത്തിൽ മേളയ്ക്കാവശ്യമായ ഉത്പന്നങ്ങളുടെ പട്ടിക തയാറാക്കുന്നുണ്ട്. ആവശ്യമുള്ളയിടങ്ങളിലേയ്ക്ക് ജില്ലാ കോ- ഓർഡിനേറ്ററുടെ നേതൃത്വത്തിൽ സാധനങ്ങളെത്തിക്കും.
അതിജീവനം
റേഷൻ കിറ്റുകൾക്കായി ഉപ്പേരിയും ശർക്കരവരട്ടിയും തയ്യാറാക്കേണ്ടിയിരുന്നതിനാൽ ചിപ്സ് യൂണിറ്റുകളൊക്കെ നേരത്തെ ഉണർന്നു. കുടുംബശ്രീയുടെ 90 യൂണിറ്റുകൾ ചിപ്‌സ് നിർമാണം നടത്തുമ്പോൾ 89 വീതം അച്ചാർ, കറിപ്പൊടി യൂണിറ്റുകളുണ്ട്. വൈക്കത്ത് നിന്നുള്ളവർ ബുക്ക് ചെയ്യുന്നവർക്ക് പായസവും നൽകും.
ഫെയറിൽ
ഉപ്പേരി, പപ്പടം, സദ്യ, പായസം വെളിച്ചെണ്ണ പൊടികൾ, പച്ചക്കറികൾ മറ്റ് ഭക്ഷ്യോത്പ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ
'' ഭക്ഷ്യോത്പന്നങ്ങൾക്കുള്ള സാധനങ്ങൾ എല്ലായിടത്തും തയ്യാറാണ്. ജില്ലയിലെ എല്ലാ യൂണിറ്റുകളും ഓണവിപണി ലക്ഷ്യമിട്ടുള്ള ഒരുക്കത്തിലാണ്. കൊവിഡ് വെല്ലുവിളിയാകില്ലെന്നാണ് പ്രതീക്ഷ. ''
- ജോബി ജോൺ, മാർക്കറ്റിംഗ് മാനേജർ കുടുംബശ്രീ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |