കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടിയിലെ രാജധാനി ജുവലറിയിൽ കവർച്ച നടത്തിയ കേസിൽ കർണ്ണാടക കാർക്കള ഹോസ്‌മാർ വില്ലേജിലെ റഹ്മ മൻസിലിൽ മുഹമ്മദ് റിയാസിനെ (32) അറസ്റ്റുചെയ്തു. കർണാടകയിലെ കുതിരാമുഖ് എന്ന സ്ഥലത്ത് നിന്നാണ് കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും മഞ്ചേശ്വരം ഇൻസ്‌പെക്ടർ എ. സന്തോഷ് കുമാറും സംഘവും സംയുക്തമായി നടത്തിയ നീക്കത്തിൽ പിടികൂടിയത്.
ആന്ധ്രയിൽ നിന്ന് സിമന്റ് കൊണ്ടുപോകുന്ന കണ്ടെയ്നർ ലോറിയിൽ ക്ളീനറുടെ വേഷത്തിൽ ഒളിച്ചു പണിയെടുക്കുകയായിരുന്നു പ്രതി. കർണ്ണാടക വനമേഖലയിലുള്ള കുതിരമുഖിൽ ഈയാളുണ്ടെന്ന് മനസിലാക്കി വേഷം മാറി ഒന്നര ദിവസത്തോളമെടുത്താണ് ഈയാളെ പൊലീസ് പൊക്കിയത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മുഹമ്മദ് റിയാസ് കർണ്ണാടകയിലെ കുപ്രസിദ്ധനായ കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതി തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കെ.പി സത്യേഷിനെ (35) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എസ്.ഐമാരായ സി.കെ ബാലകൃഷ്ണൻ, കെ. നാരായണൻ നായർ, അബൂബക്കർ, എ.എസ്.ഐ ലക്ഷ്മി നാരായണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശിവകുമാർ ഉദിനൂർ. സി.പി.ഒമാരായ രാജേഷ്, ഓസ്റ്റിൻ തമ്പി, എസ്. ഗോകുല, സുഭാഷ് ചന്ദ്രൻ, വിജയൻ, നിതിൻ സാരങ്, രഞ്ജിഷ്, സൈബർ സെൽ സി.പി.ഒ മനോജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ജൂലായ് 26ന് പുലർച്ചെയാണ് കാവൽക്കാരനെ കെട്ടിയിട്ട് ജുവലറിയിൽ നിന്ന് 16 ലക്ഷം വില വരുന്ന വെള്ളി ആഭരണങ്ങളും പണവും കവർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |