സുൽത്താൻ ബത്തേരി: മുട്ടിൽ മരം മുറി കേസിൽ 20 ആദിവാസികളടക്കം 28 പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. പട്ടികയിലെ മറ്റു എട്ടു പേരും മുട്ടിൽ വില്ലേജിലെ കർഷകരാണ്. മരം മുറി നടന്നപ്പോൾ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറായിരുന്ന അജി, എസ്.വി.ഒ സിന്ധു എന്നിവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. റിപ്പോർട്ടിൽ ഇതും കോടതിയെ ധരിപ്പിച്ചു.
കേസിൽ അറസ്റ്റിലായ വാഴവറ്റയിലെ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ വിവാദ ഉത്തരവിന്റെ മറവിൽ ആദിവാസികളെയും കർഷകരെയും പറഞ്ഞുപറ്റിച്ച് അവരുടെ പേരിൽ അപേക്ഷകൾ തയ്യാറാക്കി റവന്യു ഓഫീസിൽ നൽകിയതായി പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതികളായ സഹോദരങ്ങളെ കസ്റ്റഡിയിൽ വാങ്ങിയപ്പോൾ ഇവരുടെ കൈയക്ഷരവും ശേഖരിച്ചിരുന്നു. ഇതിൽ നിന്നാണ് വില്ലേജ് ഓഫീസിൽ ലഭിച്ച പതിനഞ്ചോളം അപേക്ഷകളിൽ ഇവരുടെ കൈപ്പട തന്നെയാണന്നും കർഷകരെ കബളിപ്പിച്ചാണ് അപേക്ഷകൾ സമർപ്പിച്ച് മരം മുറിച്ചതെന്നും സ്ഥിരീകരിച്ചത്.
ആദിവാസികളുടെയും കർഷകരുടെയും ഭൂമിയിൽ നിന്ന് 204. 635 ക്യുബിക് ഈട്ടി മരങ്ങളാണ് മുറിച്ചുകടത്തിയത്. അഗസ്റ്റിൻ സഹോദരങ്ങളെ കൂടാതെ നേരത്തെ അറസ്റ്റിലായ മുട്ടിൽ സ്വദേശി അബ്ദുൾ നാസർ, അമ്പലവയൽ എടക്കൽ സ്വദേശി അബൂബക്കർ എന്നിവർ ചേർന്ന് ആറ് കുറ്റി വീട്ടിമരങ്ങളും മുറിച്ചു. മോഷണം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |