പൊലീസുകാരന്റെ കൈവിരൽ ഒടിഞ്ഞു, അഞ്ചുപേർ പിടിയിൽ
കടയ്ക്കൽ: മദ്യപിച്ച് കാറിലെത്തിയ യുവാവ് വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്തതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുമായുണ്ടായ സംഘർഷം അറിഞ്ഞെത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം. യുവാവും സ്ഥലത്തെത്തിയ കൊലക്കേസ് പ്രതി ഉൾപ്പെടെയുള്ള നാല് സുഹൃത്തുക്കളും ചേർന്ന് നടത്തിയ ആക്രമണത്തിൽ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ അജുകുമാറിനും സിവിൽ പൊലീസ് ഓഫീസർ രജീഷിനുമാണ് മർദ്ദനമേറ്റത്. രാജീഷിന്റ ഇടതു കൈവിരൽ ഒടിഞ്ഞു. അഞ്ചുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം കുരിയോട് കുന്നിൻപുരത്തുവീട്ടിൽ ലിജു, അമ്പിളിഭവനിൽ അമ്പിളിക്കുട്ടൻ, ഷൈൻ, കണ്ണങ്കോട് ഹസീന മനസിലിൽ സിയാദ്, ചാറയം ചരുവിള പുത്തൻവീട്ടിൽ സജീർ എന്നിവരെയാണ് കടയ്ക്കൽ സി.ഐ രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ടു 4 മണിയോടെ കടയ്ക്കൽ ഇടത്തറയിലാണ് സംഭവം. ലിജു ഓടിച്ചുവന്ന വാഹനം വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്തു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ പിടികൂടുകയും കെ.എസ്.ഇ.ബി ഓഫീസിൽ വിവരമറിയിക്കുകയും ചെയ്തു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ലിജു സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും അവരുമായി ചേർന്ന് നാട്ടുകാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
നാട്ടുകാർ വിവരം കടയ്ക്കൽ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പ്രതികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ ലിജുവും സംഘവും പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയായിരുന്നു. പൊലീസ് ജീപ്പിൽ ചാരിനിറുത്തി മർദ്ദിക്കുന്നതിനിടെ ജീപ്പിന്റ ഡോർ പിടിച്ച് അടച്ചപ്പോഴാണ് രജീഷിന്റെ വിരൽ ഒടിഞ്ഞത്. വിവരമറിഞ്ഞ് കൂടുതൽ പൊലീസെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ അഞ്ചുപേരെയും കസ്റ്റഡിയിൽ എടുത്തത്.
ലിജു 2005 ൽ നിലമേൽ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലുൾപ്പടെ ഒൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഗുണ്ടാലിസ്റ്റിലുണ്ട്. മറ്റുള്ളവരും വിവിധ സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. പൊലീസിനെ ആക്രമിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ, അസഭ്യം വിളി എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |