പത്തനംതിട്ട : നഗരത്തിൽ റിംഗ് റോഡിന് ഇരുവശവും നടപ്പാത, പൂന്തോട്ടം, ഇരിപ്പിടങ്ങൾ, ജംഗ്ഷനുകളുടെ വിപുലീകരണം തുടങ്ങിയ പദ്ധതികൾ നഗരസഭ നടപ്പാക്കും. ജില്ലയുടെ പൈതൃകം ഉൾക്കൊള്ളുന്ന ചുവർ ചിത്രങ്ങളും റോഡ് സുരക്ഷാ മുൻകരുതലും ഉറപ്പാക്കും. റിംഗ് റോഡ് വികസനം ബൃഹത്തായ തലത്തിൽ പ്രാവർത്തികമാക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്ന് പത്തനംതിട്ട നഗരസഭാ അദ്ധ്യക്ഷൻ അഡ്വ.ടി.സക്കീർഹുസൈൻ പറഞ്ഞു.
പത്തനംതിട്ട നഗരത്തിലെ പ്രധാന പാതയാണ് 5.50 കിലോമീറ്റർ ദൂരം വരുന്ന റിംഗ് റോഡ്. റിംഗ് റോഡ് നവീകരണത്തിന് 4.50 കോടി രൂപയാണ് പൊതുമരാമത്ത് ഭരണാനുമതി നൽകിയത്. റിംഗ് റോഡിലെ വഴിവിളക്കുകൾക്ക് അസൗകര്യമായ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് മാറ്റാൻ പൊതുമരാമത്ത് റോഡ് വിഭാഗത്തിന് നിർദേശം നൽകി.
റിംഗ്റോഡ് വികസനവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി.ഐ.സുബൈർ കുട്ടി, പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ വിനു, നഗരസഭാ സെക്രട്ടറി ഷീലാ ബീഗം, ടൂറിസം ഇൻഫർമേഷൻ ഓഫീസർ ടി.പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.
വശങ്ങളിൽ നടപ്പാത, ഇരിപ്പിടം, പൂന്തോട്ടം
നവീകരണത്തിന് 4.50 കോടി പദ്ധതിയുമായി നഗരസഭ
റിംഗ് റോഡ് ആകെ നീളം 5.5 കി.മീ.
വഞ്ചിക്കുഴി വെള്ളച്ചാട്ടം, ചുട്ടിപ്പാറ തുടങ്ങിയ ടൂറിസം സാദ്ധ്യതയുള്ള പ്രദേശങ്ങൾ വികസിപ്പിക്കാൻ പ്രത്യേക ശ്രദ്ധ നൽകും.
അഡ്വ.ടി.സക്കീർഹുസൈൻ,
പത്തനംതിട്ട നഗരസഭാ അദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |