ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിൽ വിധി വരുന്നതുവരെ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ പുറത്തുപോകാവൂവെന്നും പുറത്തുപോകുന്ന വിവരം സുരക്ഷാഉദ്യോഗസ്ഥരെ അറിയിക്കണമെന്നും ഇരയായ പെൺകുട്ടിയോട് ഡൽഹി ഹൈക്കോടതി.
പെൺകുട്ടിയോ കുടുംബമോ കേസുമായി ബന്ധപ്പെട്ട് ഡൽഹിക്ക് പുറത്തുപോകുന്നുണ്ടെങ്കിൽ സെൻട്രൽ റിസർവ് പൊലീസ് സേനയുടെ അസിസ്റ്റന്റ് കമാൻഡന്റിനെ അറിയിക്കണമെന്നും അവർ സുരക്ഷ ഒരുക്കുമെന്നും കോടതി നിർദ്ദേശിച്ചു. സുരക്ഷക്കായി ഏർപ്പെടുത്തിയ ഉദ്യോഗസ്ഥർ തങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറുന്നുവെന്നും തന്നെയും കുടുംബത്തെയും അപമാനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പെൺകുട്ടി നൽകിയ അപേക്ഷയിലാണ് കോടതിയുടെ പ്രതികരണം.
കേസിൽ ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ കുൽദീപ് സിംഗ് സെൻഗാറിന് ആജീവനാന്തം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. എന്നാൽ സെൻഗാറിന് ശേഷം 2017 ജൂണിൽ ഉന്നാവിൽ വച്ച് മറ്റു മൂന്നുപേരാൽ പെൺകുട്ടി വീണ്ടും പീഡിപ്പിക്കപ്പെട്ടു. ഈ കേസിന്റ വിചാരണ തീർന്നിട്ടില്ല. ഇത് തീരും വരെ സുരക്ഷിതയായിരിക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. സുരക്ഷാ കാരണങ്ങളാൽ കേസിന്റെ വിചാരണ ഉന്നാവ് കോടതിയിൽ നിന്ന് ഡൽഹിയിലേക്ക് സുപ്രീംകോടതി നിർദ്ദേശപ്രകാരം മാറ്റിയിരുന്നു. പെൺകുട്ടിയും അമ്മയും നിലവിൽ ഡൽഹിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |