തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ സെക്രട്ടറിയായിരുന്ന ഇരുപത്തിയൊന്നു വർഷവും ഒന്നാം പ്രതിയായ സുനിൽകുമാർ തട്ടിപ്പ് നടത്തിയെന്നും അതിന്റെ മുഖ്യസൂത്രധാരനായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ട്. വ്യാജരേഖയിലൂടെയും സോഫ്ട് വെയറിൽ കൃത്രിമം കാട്ടിയും 100 കോടി തട്ടിച്ചതായി അന്വേഷണ സംഘം ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.
മറ്റൊരു പ്രതിയായ കിരണിന് ബാങ്ക് അംഗത്വം ഇല്ലാതിരുന്നിട്ടും 23 കോടിയാണ് വായ്പയായി നൽകിയത്.
ഓൺലൈൻ മുഖേനയാണ് സുനിൽ കുമാറിനെ കോടതിയിൽ ഹാജരാക്കിയത്. ഈ മാസം 24 വരെ റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും.
അന്വേഷണം പ്രാരംഭ ദശയിലാണെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ച് രണ്ടാം പ്രതി ബിജു കരീം, മൂന്നാം പ്രതി ജിൽസ്, അഞ്ചാം പ്രതി റെജി അനിൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് കോടതി തളളിയതിനാൽ ഒളിവിലുള്ള ഇവർ ഉടൻ പിടിയിലായേക്കും. വൻ ക്രമക്കേടാണെന്ന് കോടതി വിലയിരുത്തി. നാലാംപ്രതി കിരണിന്റെ ജാമ്യാപേക്ഷ 13ന് പരിഗണിക്കാനായി മാറ്റി.
റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്
ഭരണസമിതിയുടെ അറിവും പ്രസിഡന്റിന്റെ ഒപ്പും ഇല്ലാതെ ഇഷ്ടക്കാർക്ക് അംഗത്വം നൽകി. വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി നൽകിയത് 50 ലക്ഷം രൂപയുടെ 28 വായ്പകൾ. നാലാം പ്രതി കിരണിന്റെ പേരിൽ 46 വായ്പകൾ. കിരണിന്റെ മാത്രം ബാദ്ധ്യത 33.29 കോടി.
വ്യാജരേഖയിലും വസ്തുവില ഉയർത്തി കാട്ടിയും കിരൺ എടുത്തത് 22.85 കോടിയുടെ വായ്പ. തുക കിരണിന്റെയും ഭാര്യ അനുഷ്‌ക മേനോന്റെയും അക്കൗണ്ടുകളിലേക്ക് മാറ്റി. മറ്റ് പ്രതികളുമായി ചേർന്ന് സുനിൽകുമാർ വ്യാപകമായ തട്ടിപ്പ് നടത്തി.റബ്‌കോ ഉത്പന്നങ്ങൾ വിറ്റതിലും വൻ ക്രമക്കേട്.
5 സ്ഥാപനങ്ങളിൽ നിക്ഷേപിച്ചു
1 തേക്കടി റിസോർട്ട്‌സ്
2 പെസ്സോ ഇൻഫ്രാസ്ട്രക്ചർ
3 മൂന്നാർ ലക്ഷ്വറി ഹോട്ടൽസ്
4 സി.സി.എം ട്രേഡേഴ്‌സ്
5 കാട്രിക്‌സ് ലൂമിനന്റ്‌സ് ആൻഡ് സോളാർ സിസ്റ്റം
മുൻകൂർ ജാമ്യാപേക്ഷകൾ തള്ളി, പ്രതി കിരൺ ആന്ധ്രയിൽ
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ ഒന്നാം പ്രതി സുനിൽകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും മറ്റു പ്രതികളായ ബിജു കരീം, ജിൽസ്, റെജി എം. അനിൽകുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ തൃശൂർ സെഷൻസ് കോടതിയും തള്ളി.
സുനിൽ കുമാർ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിൽ ജസ്റ്റിസ് കെ. ഹരിപാൽ ഈ ഹർജി തള്ളിയത്. ബാങ്കിലെ കമ്മിഷൻ ഏജന്റ് ജിജോയിയുടെ മുൻകൂർ ജാമ്യാപേക്ഷ സെപ്തംബർ ഒന്നിലേക്ക് മാറ്റുകയും ചെയ്തു.
നാടുവിട്ടുവെന്ന് സംശയിക്കുന്ന പ്രതി കിരൺ ആന്ധ്രയിലുണ്ടെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതിനെ തുടർന്ന് അവിടെ തെരച്ചിൽ ശക്തമാക്കി.
കിരൺ ഒളിവിൽ പോവാൻ ഉപയോഗിച്ചത് ഇരിങ്ങാലക്കുട സ്വദേശിയുടെ റെന്റ് എ കാറാണ്. കാർ നൽകിയയാളെ ചോദ്യം ചെയ്തിരുന്നു. മുൻ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം നൽകിയത്. ഈ വാഹനം വാളയാറിൽ നിന്നും പൊലീസ് കണ്ടെടുത്തു.
നടപടി ഉന്നത ഉദ്യോഗസ്ഥരിലേക്കും നീളും
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ വ്യാപ്തി 250 കോടി വരെയാകാമെന്നും സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥർ തട്ടിപ്പിന് കൂട്ടുനിന്നെന്നും ഒമ്പതംഗ സംഘത്തിന്റെ വിലയിരുത്തൽ. ഇതുസംബന്ധിച്ച ഇടക്കാല അന്വേഷണ റിപ്പോർട്ട് ഇന്നലെ സർക്കാരിന് കൈമാറി. തട്ടിപ്പിന് സഹായിക്കുകയും ജോലിയിൽ വീഴ്ച വരുത്തുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. ഇതു സംബന്ധിച്ച വാർത്ത കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നടപടി നേരിടേണ്ടവരിൽ അസിസ്റ്റന്റ്, രജിസ്ട്രാർ, അസിസ്റ്റന്റ് ഡയറക്ടർ തുടങ്ങി താലൂക്ക്, ജില്ലാതല ഉദ്യോഗസ്ഥരും പെടുമെന്നാണ് സൂചന. ഈ മാസം അവസാനം അന്തിമ റിപ്പോർട്ട് നൽകും. കണക്കുകളുടെ കൃത്യമായ പരിശോധനയ്ക്കായി സമീപ ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ നിയമിക്കാനും നീക്കമുണ്ട്. അതേസമയം കരുവന്നൂർ ബാങ്കിന് കീഴിലുള്ള വ്യാപാര സ്ഥാപനങ്ങളിലെ സ്റ്റോക്കെടുപ്പ് തുടരുകയാണ്. നീതി മെഡിക്കൽ സ്റ്റോർ, സൂപ്പർ മാർക്കറ്റുകൾ, റബ്‌കോ ഗോഡൗൺ, പേപ്പർ പ്രോഡക്ട്സ് എന്നിവയിലാണ് സ്റ്റോക്കെടുപ്പ്. ഇവയിൽ സൂപ്പർമാർക്കറ്റിലെ സ്റ്റോക്കെടുപ്പ് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇവിടെയും ക്രമക്കേടുകൾക്ക് സാദ്ധ്യതയുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |