കണ്ണൂർ: ആർ.ടി.ഒ ഓഫീസിലെത്തി ബഹളം വച്ച് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇ -ബുൾ ജെറ്റ് സഹോദരങ്ങളായ ലിബിനും എബിനും കണ്ണൂർ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. 3500 രൂപ കെട്ടിവയ്ക്കണമെന്നും എല്ലാ ബുധനാഴ്ചകളിലും അന്വേഷണോദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം. ആർ.ടി.ഒ ഓഫീസിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ തുക ഒടുക്കാമെന്നാണ് ഇവർ കോടതിയെ അറിയിച്ചു.
അതിനിടെ കലാപത്തിന് ആഹ്വാനം നടത്തിയത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ പൊലീസ് പുതിയ കേസെടുത്തു.സമൂഹമാദ്ധ്യമങ്ങൾ വഴി കലാപത്തിന് ആഹ്വാനം ചെയ്തതിന് കൊല്ലത്തും ആലപ്പുഴയിലും ഇവരുടെ ആരാധകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അതേസമയം, നിയമവിരുദ്ധമായി അലങ്കാര പണികൾ ചെയ്ത ഇവരുടെ ഇ ബുൾ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ എം.വി.ഡിക്ക് ട്രാൻസ്പോർട്ട് കമ്മിഷണർ എം.ആർ. അജിത്കുമാർ നിർദേശം നൽകി.
ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും തീരുമാനമായിട്ടുണ്ട്. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്.ആഡംബര നികുതിയിൽ വന്ന വ്യത്യാസം ഇവരെ ബോദ്ധ്യപ്പെടുത്തിയിരുന്നു.വാഹനത്തിനു പുറത്തേക്ക് തള്ളിനിൽക്കുന്ന പാർട്ട്സ് പാടില്ലെന്ന നിയമം ലംഘിച്ചതായും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വ്ളോഗർ സഹോദരങ്ങളുടെ നിയമലംഘനം പരിശോധിക്കും: പൊലീസ് കമ്മിഷണർ
ഇ-ബുൾ ജെറ്റ് വ്ലോഗർ സഹോദരന്മാർ അപ്ലോഡ് ചെയ്ത വീഡിയോകളിൽ ചിലത് നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലായതിനാൽ ഇതു സംബന്ധിച്ച് യൂട്യൂബിന് റിപ്പോർട്ട് നൽകുന്ന കാര്യം പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിനു പുറത്തു യാത്രചെയ്ത സമയത്ത് ആംബുലൻസ് സൈറൺ ഉപയോഗിച്ച് അതിവേഗം കടന്നുപോകുന്നതും ടോൾ നൽകാതെ പോയതും പത്രപ്രവർത്തകരാണെന്നു തെറ്റിദ്ധരിപ്പിക്കാൻ പ്രസ് സ്റ്റിക്കർ ഉപയോഗിച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മോട്ടോർ വാഹന വകുപ്പിന്റെ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇതുവരെ അപ്ലോഡ് ചെയ്ത വീഡിയോകൾ മുഴുവൻ പരിശോധിക്കേണ്ടതിനാൽ അവ ഡിലീറ്റ് ചെയ്യാതിരിക്കാൻ യൂട്യൂബിന് ഫ്രീസിംഗ് റിക്വസ്റ്റ് നൽകിയിട്ടുണ്ട്. ഇവരുടെ ആരാധകരിൽ നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ ഇടപെടുന്നവർക്കെതിരെയും കർശന നടപടിയെടുക്കും. ഇവരുടെ പേജിലും പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സോഷ്യൽ മീഡിയ പേജുകളിലും വന്ന കമന്റുകൾ നിരീക്ഷിക്കുന്നുണ്ട്. പൊലീസ് സ്റ്റേഷൻ ആക്രമിക്കാനും സൈബർ ആക്രമണത്തിനും ആഹ്വാനം നൽകിയതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇത്തരത്തിൽ ഓരോ കേസുകളെടുത്തതായും കമ്മിഷണർ പറഞ്ഞു. പൊലീസിന്റെയോ മോട്ടോർ വാഹനവകുപ്പിന്റെയോ നടപടികൾക്കെതിരെ അഭിപ്രായം പ്രകടിപ്പിക്കാൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. തെറ്റായ നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയോ കോടതിയെ സമീപിക്കുകയോ ചെയ്യാം. അതിനു പകരം നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലും നിയമപാലകരെ അധിക്ഷേപിക്കുന്ന തരത്തിലും സമൂഹമാദ്ധ്യമങ്ങളിൽ ഇടപെടുന്നതു ശരിയല്ലെന്നും കമ്മിഷണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |