കൊച്ചി: ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിന് ജന്മനാടിന്റെ മനംനിറഞ്ഞ വരവേൽപ്പ്. ഇന്നലെ വൈകിട്ട് 5.15 ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഇന്ത്യയുടെ അഭിമാന താരത്തെ മന്ത്രി വി.അബ്ദുൾ റഹ്മാൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ, ജില്ലാ കളക്ടർ ജാഫർ മാലിക് എന്നിവരുടെ നേതൃത്വത്തിലാണ് വരവേറ്റത്.
ശ്രീജേഷിന്റെ പിതാവ് പള്ളിക്കര പറാട്ട് വീട്ടിൽ രവീന്ദ്രൻ, മാതാവ് ഉഷ, ഭാര്യ ഡോ. അനീഷ്യ, മക്കളായ അനുശ്രീ, ശ്രീഅൻഷ് എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. ആഭ്യന്തര ടെർമിനലിനുള്ളിലെ ലളിതമായ സ്വീകരണത്തിന് ശേഷം പുറത്തുവന്ന ശ്രീജേഷിനെ കേരള പൊലീസിന്റെ തുറന്ന ജീപ്പിൽ കാലടി, പെരുമ്പാവൂർ, പോഞ്ഞാശേരി വഴി കിഴക്കമ്പലം എരുമേലിയിലെ വസതിയിലേക്ക് ആനയിച്ചു. കായികപ്രേമികളും നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിനാളുകൾ അനുഗമിച്ചു.
സ്വീകരണച്ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടിപ്രവർത്തകർ പതാകകളും പ്ലക്കാർഡുകളുമായി തള്ളിക്കയറിയോടെ വിമാനത്താവളത്തിന്റെ കവാടം ആൾകൂട്ടത്തിൽ മുങ്ങി. പൊലീസും സി.ഐ.എസ്.എഫ് ഭടന്മാരും ഏറെ പ്രയാസപ്പെട്ടാണ് കായിക താരത്തെ പുറത്തുകടത്തിയത്. വൈകിട്ട് 7 മണിയോടെ സംഘം പള്ളിക്കര പറാട്ട് വീട്ടിലെത്തി. വീട്ടുമുറ്റത്തെ ചെറിയ വേദിയിൽ ഹ്രസ്വമായൊരു ചടങ്ങായി സ്വീകരണം അവസാനിപ്പിച്ചു. ഓണത്തിന് ശേഷം എല്ലാവരുമായി ഒത്തുകൂടലാവാമെന്ന വാഗ്ദാനം നൽകിയാണ് ശ്രീജേഷ് വേദി വിട്ടത്..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |