ജനപ്രതിനിധികൾക്കെതിരെയുള്ള കേസ് പിൻവലിക്കാൻ ഹൈക്കോടതി അനുമതി വേണമെന്നും സുപ്രീംകോടതി
ന്യൂഡൽഹി : രാഷ്ട്രീയത്തെ ക്രിമിനൽ പരിവേഷത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി, സ്ഥാനാർത്ഥി നിർണയം നടന്ന് 48 മണിക്കൂറിനുള്ളിൽ അവരുടെ ക്രിമിനൽ പശ്ചാത്തലം പരസ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി. ജനപ്രതിനിധികൾക്കെതിരെയുള്ള കേസ് പിൻവലിക്കാൻ ഹൈക്കോടതി അനുമതി വേണമെന്നും സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലത്തിന്റെ വിവരങ്ങൾ രാഷ്ട്രീയപാർട്ടികളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ജസ്റ്റിസുമാരായ ആർ.എഫ്.നരിമാൻ,ബി.ആർ.ഗവായി എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു.
ക്രിമിനൽ പശ്ചാത്തലമുള്ളവർ സ്ഥാനാർത്ഥികളാകുമ്പോൾ പാലിക്കേണ്ട നിബന്ധനങ്ങളെക്കുറിച്ചുള്ള 2020 ഫെബ്രുവരിയിലെ സുപ്രീംകോടതി ഉത്തരവ് പാലിക്കാത്തതിന് അഭിഭാഷകൻ ബൃജേഷ് മിശ്ര സമർപ്പിച്ച കോടതി അലക്ഷ്യക്കേസിലാണ് സുപ്രധാന ഉത്തരവ്. വിഷയം 25ന് വീണ്ടും പരിഗണിക്കും.
നിർദ്ദേശങ്ങൾ
സ്ഥാനാർത്ഥികളുടെ വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾ വൈബ്‌സൈറ്റിൽ ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥി എന്ന തലക്കെട്ടിൽ നൽകണം
ഈ വിവരങ്ങൾ വോട്ടർക്ക് മൊബൈലിൽ ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ആപ്പ് തയാറാക്കണം.സ്ഥാനാർത്ഥിയുടെ വിവരങ്ങൾ പരമാവധി ജനങ്ങളിലെത്തിക്കണം
സാമൂഹിക മാദ്ധ്യമങ്ങളിലടക്കം തിരഞ്ഞെടുപ്പ് കമ്മിഷൻ പരസ്യം നൽകണം
ഇതിനായുള്ള പണം കോടതി അലക്ഷ്യക്കേസിൽ ലഭിക്കുന്നതിൽ നിന്ന് ഈടാക്കാം
ഹൈക്കോടതിയുടെ അനുമതിയില്ലാതെ എം.പിമാർക്കും, എം.എൽ.എ മാർക്കും എതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കരുത്. കേരള നിയമസഭാ കൈയാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവെന്ന് കോടതി വ്യക്തമാക്കി.
കേസുകൾ പൊതു താത്പര്യം കണക്കിലെടുത്തേ പിൻവലിക്കാവൂ.
ജനപ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളിൽ വാദം കേൾക്കുന്ന പ്രത്യേക കോടതി, സി.ബി.ഐ.കോടതി ജഡ്‌ജിമാരെ ഇനി ഒരു ഉത്തരവ് വരെ മാറ്റരുത്.
ബി.ജെ.പിക്കും കോൺഗ്രസിനും സി.പി.എമ്മിനും പിഴ
ബിഹാർ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പരസ്യപ്പെടുത്താതിരുന്നതിനു ബി.ജെ.പിയും കോൺഗ്രസും സി.പി.എമ്മും അടക്കം ഒമ്പതു പാർട്ടികൾക്കു സുപ്രീംകോടതി പിഴ ശിക്ഷ വിധിച്ചു. ബി.ജെ.പി, കോൺഗ്രസ്, ജനതാ ദൾ, രാഷ്ട്രീയ ജനതാദൾ,സി.പി.ഐ, എൽ.ജെ.പി. എന്നിവർക്ക് ഒരു ലക്ഷം രൂപയാണ് പിഴ. സി.പി.എമ്മിനും എൻ. സി. പിക്കും 5 ലക്ഷം രൂപയും. ഇരുപാർട്ടികളും കോടതിയിൽ ഖേദം പ്രകടിപ്പിച്ചു. ഖേദം വേണ്ട നിയമം പാലിച്ചാൽ മതിയെന്ന് കോടതി മറുപടി നൽകി.
ക്രിമിനൽ പശ്ചാത്തലമുള്ളവർ നിയമപാലകരാകുന്നത് അംഗീകരിക്കാനാകില്ല. നിയമനിർമ്മാണസഭയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഞങ്ങളുടെ കൈകൾ ബന്ധിച്ച നിലയിലാണ്. അഴിമതി നിറഞ്ഞ രാഷ്ട്രീയധാരയിൽ ജനങ്ങളുടെ ക്ഷമ നശിച്ചു.രാജ്യം വേഗം ഉണർന്ന് രാഷ്ട്രീയ ക്രിമിനൽവത്കരണത്തിൽ കാതലായ മാറ്റങ്ങളുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.
ജസ്റ്റിസുമാരായ ആർ.എഫ്.നരിമാൻ,ബി.ആർ.ഗവായി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |