തിരുവനന്തപുരം: പാർട്ടി ആസ്ഥാനങ്ങളിലുൾപ്പെടെ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ സി.പി.എം തീരുമാനിച്ചത് പാർട്ടിയുടെ സുപ്രധാന നയവ്യതിയാനമായാണ് വിലയിരുത്തപ്പെടുന്നത്. പൂർണ്ണസ്വരാജ് നടപ്പായില്ലെന്ന നിലപാടിൽ ഇതുവരെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സി.പി.എം. രാജ്യത്ത് നരേന്ദ്രമോദിയുടെ ഭരണം രണ്ടാം ഊഴത്തിലായതോടെ ആർ.എസ്.എസ് മേധാവിത്വം അടിച്ചേൽപ്പിക്കുകയും പാർട്ടിയുടെ ആദ്യകാല നേതാക്കളുടെയടക്കം സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തെ ഇകഴ്ത്തിക്കാട്ടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സി.പി.എമ്മിന്റെ തീരുമാനം. കഴിഞ്ഞ ദിവസം സമാപിച്ച കേന്ദ്രകമ്മിറ്റി യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്.
സ്വാതന്ത്ര്യസമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പങ്കും സ്വാധീനവും ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നൽകിയ സംഭാവനകളും ജനങ്ങളിലെത്തിക്കാനുതകുംവിധം 75ാം സ്വാതന്ത്ര്യ ദിനാചരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ എന്ന കാഴ്ചപ്പാടിനെ തകർക്കുകയെന്ന അജൻഡയോടെ പ്രവർത്തിക്കുന്ന, സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത ആർ.എസ്.എസിനെയും ബി.ജെ.പിയെയും പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടാൻ സ്വാതന്ത്ര്യദിനത്തെ ഉപയോഗപ്പെടുത്തണമെന്നാണ് സി.പി.എമ്മിന്റെ പുതിയ നിലപാട്. പാർട്ടി ഓഫീസുകളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ദേശീയപതാക ഉയർത്തും. പ്രചാരണപരിപാടികളും സംഘടിപ്പിക്കും.
സി.പി.ഐ നേരത്തേ ആഘോഷിക്കുന്നു
സി.പി.ഐ നേരത്തേ തന്നെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനുശേഷം സി.പി.ഐ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തെ അംഗീകരിച്ചുവരുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പാർട്ടി ഓഫീസുകളിൽ ദേശീയപതാക ഉയർത്തുകയും ചെയ്യുന്നു.
അവിഭക്ത പാർട്ടിയുടെ കാലത്തുതന്നെ ദേശീയ ബൂർഷ്വാസിയോടുള്ള സമീപനത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട വേളയിൽ, അത് ആഘോഷിക്കണമെന്ന നിലപാട് പാർട്ടിക്കുള്ളിലുണ്ടായിരുന്നു. എന്നാൽ, അന്ന് കരിദിനമാചരിക്കണമെന്ന വിഭാഗത്തിനായിരുന്നു മേൽക്കൈ. റിപ്പബ്ലിക് ദിനമാഘോഷിക്കണമെന്ന നിലപാടെടുത്ത സർദാർ ഗോപാലകൃഷ്ണൻ, പിന്നീട് പാർട്ടി തീരുമാനമനുസരിച്ച് കരിദിനാചരണത്തിന് മുന്നിൽ അണിനിരക്കാൻ നിർബന്ധിതനാവുകയും പൊലീസ് മർദ്ദനത്തിൽ മരിക്കുകയുമുണ്ടായി.
കമ്മിറ്റികളിലെ പ്രായപരിധി സംസ്ഥാനത്തും 75വയസാക്കും
തിരുവനന്തപുരം: കേന്ദ്ര കമ്മിറ്റി ഉൾപ്പെടെ സി.പി.എമ്മിന്റെ പാർട്ടി ഘടകങ്ങളിൽ അംഗങ്ങളുടെ പ്രായപരിധി 75 വയസ്സാക്കാനുള്ള തീരുമാനം കേരളഘടകത്തിലും നടപ്പാക്കും. ഇതിന്റെ വിശദാംശങ്ങൾ 14 ന് തുടങ്ങുന്ന സംസ്ഥാന നേതൃയോഗത്തിൽ ചർച്ച ചെയ്യും. കഴിഞ്ഞ തവണ പ്രായപരിധി 80 വയസ്സാക്കിയപ്പോൾ പ്രവർത്തനരംഗത്ത് സജീവമായിരുന്നവർക്ക് വിവിധ ഘടകങ്ങളിൽ ഇളവ് നൽകിയിരുന്നു. ഇത്തവണയും ഇത്തരം ഇളവുകൾ സംസ്ഥാന കമ്മിറ്റിയിലുൾപ്പെടെ നൽകിയേക്കും.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിലവിൽ 75 വയസ്സ് കഴിഞ്ഞവരായി പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് പുറമെ, ആനത്തലവട്ടം ആനന്ദൻ, പി. കരുണാകരൻ, എം.എം. മണി, കെ.ജെ. തോമസ് എന്നിവരുമുണ്ട്. ഇവരിൽ ആനത്തലവട്ടത്തിന് കഴിഞ്ഞ തവണ തന്നെ 80 കഴിഞ്ഞതാണ്. പ്രവർത്തനരംഗത്തെ സജീവത കണക്കിലെടുത്താണ് ഇളവ് നൽകിയത്. കഴിഞ്ഞ തവണ 80 കഴിഞ്ഞിട്ടും സംസ്ഥാനകമ്മിറ്റിയിൽ ഇളവ് ലഭിച്ച കോലിയക്കോട് കൃഷ്ണൻ നായർ ഉൾപ്പെടെ, സംസ്ഥാനകമ്മിറ്റിയിൽ 75ഓ അതിന് മുകളിലോ പ്രായമുള്ള ഒരു ഡസൻ പേരെങ്കിലുമുണ്ട്. ലോക്കൽ, ഏരിയാ, ജില്ലാ തലങ്ങളിലും നിരവധി പേർ പ്രായപരിധി കഴിഞ്ഞവരായുണ്ട്.
പാർട്ടി സമ്മേളനങ്ങളുടെ ഷെഡ്യൂളുകളും 14, 16, 17 തീയതികളിൽ ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ തീരുമാനിക്കും. പാർട്ടി കോൺഗ്രസ് കണ്ണൂരിലായതിനാൽ സമ്മേളനങ്ങൾ നേരത്തേ പൂർത്തിയാക്കേണ്ടതുണ്ട്. . സംസ്ഥാനസമ്മേളനം ജനുവരിയോടെ നടത്താനാണ് നീക്കം. ഇത് കൊല്ലത്തോ എറണാകുളത്തോ ആകാനുള്ള സാദ്ധ്യതയുണ്ട്. ജില്ലാസമ്മേളനങ്ങൾ നവംബർ, ഡിസംബർ മാസങ്ങളിലായി പൂർത്തീകരിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |