കൊച്ചി: ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സി സംവരണപ്പട്ടികയിൽ ഉൾപ്പെടുത്തിയത് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ആഗസ്റ്റ് 25 നു പരിഗണിക്കാൻ മാറ്റി. ഒ.ബി.സി പട്ടിക തയ്യാറാക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കു നൽകാനുള്ള ഭരണഘടനാ ഭേദഗതി പാർലമെന്റ് പരിഗണിക്കുന്നതു വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ ഓണം അവധിക്കുശേഷം പരിഗണിക്കാൻ മാറ്റിയത്. സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം അനുവദിച്ചില്ല. നിയമനങ്ങൾ നടത്താൻ സ്റ്റേ അനിവാര്യമാണെന്ന് സർക്കാർ പറഞ്ഞെങ്കിലും ഓണം അവധിക്കുശേഷം ഉടൻ അപ്പീൽ പരിഗണിക്കുന്നുണ്ടല്ലോയെന്നാണ് ഹൈക്കോടതി മറുപടി നൽകിയത്.
സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ച് (എസ്.ഐ.യു.സി) നാടാർ ഒഴികെയുള്ള ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി ഫെബ്രുവരി ആറിനാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിനെതിരെ മോസ്റ്റ് ബാക്ക്‌വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷൻ (എം.ബി.സി.എഫ് ) ജനറൽ സെക്രട്ടറി എസ്. കുട്ടപ്പൻചെട്ടിയാർ നൽകിയ ഹർജിയിൽ ജൂലായ് 29 നാണ് സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. 102 -ാം ഭരണഘടനാ ഭേദഗതിയനുസരിച്ച് ഏതെങ്കിലും ഒരു വിഭാഗത്തെ പിന്നാക്കപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചാണ് സ്റ്റേ അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |