വിളവെടുപ്പിനൊരുങ്ങി നഗരസഭയുടെ പൂന്തോട്ടം
ആലപ്പുഴ: നഗരങ്ങളിലെ വീട്ടുമുറ്റങ്ങളിൽ ഇത്തവണ ആലപ്പുഴയുടെ സ്വന്തം പൂക്കൾ കളമൊരുക്കും. ഓണപ്പൂക്കളമൊരുക്കാൻ നഗരസഭ ആരംഭിച്ച പൊന്നോണത്തോട്ടത്തിലെ ബന്തി പൂക്കൾ വിളവെടുപ്പിന് പാകമായി.
ഓറഞ്ച്, മഞ്ഞ നിറങ്ങളിൽ നഗരസഭയോട് ചേർന്നുള്ള ഒന്നരയേക്കർ ഭൂമിയിലാണ് പൂക്കൾ വിരിഞ്ഞുനിൽക്കുന്നത്.
പൂപ്പാടം കാഴ്ചക്കാർക്കും വിരുന്നൊരുക്കുന്നു. സ്വന്തം ആവശ്യം കഴിഞ്ഞുള്ളവ വിൽക്കാനാണ് നഗരസഭാധികൃതരുടെ തീരുമാനം. പൂക്കൾക്കൊപ്പം കൃഷി ചെയ്ത വെണ്ട, തക്കാളി, വഴുതന, മുളക് തുടങ്ങിയവയും സമൃദ്ധമായി വളരുന്നു.
പൂക്കളുടെ വിളവെടുപ്പ് അടുത്ത ദിവസം ആരംഭിക്കും. കഞ്ഞിക്കുഴിയിലെ ചൊരി മണലിൽ സൂര്യകാന്തി വിപ്ലവം തീർത്ത സുജിത്ത്, അജിത്ത് എന്നീ കർഷകരുടെ മേൽനോട്ടത്തിലാണ് കൃഷി ഒരുക്കിയത്. നഗരസഭാ കൗൺസിലർമാരും ജീവനക്കാരും ചേർന്നായിരുന്നു പരിപാലനം.
കാഴ്ച വിരുന്നാകും ഒഴുകുന്ന പൂന്തോട്ടം
നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന ഒഴുകുന്ന പൂന്തോട്ടവും തളിർത്തുതുടങ്ങി. മുളച്ചങ്ങാടത്തിൽ പോളയും പായലും നിറച്ചാണ് വിത്ത് പാകിയത്. കനാലുകളിൽ ബന്തിയും സൂര്യകാന്തിയും വിരിയുന്നതോടെ സഞ്ചാരികൾക്ക് മറ്റൊരു ദൃശ്യാനുഭവമാകും. കാര്യമായ ജലസേചനമോ, വള പ്രയോഗമോ വേണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത.
കൃഷി: ബന്തി പൂക്കൾ
ഇടവിള: വെണ്ട, തക്കാളി, വഴുതന, മുളക്
ആകെ: 1.5 ഏക്കർ
പരിപാലിക്കുന്ന ജീവനക്കാർ: 300
കൗൺസിലർമാർ: 52
''
ഗ്രാമാന്തരീക്ഷം മാത്രമല്ല, നഗരങ്ങളും കൃഷിക്ക് അനുയോജ്യമാണെന്ന സന്ദേശം കൂടിയാണ് നഗരസഭയുടെ പൊന്നോണത്തോട്ടം.
സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ
''
നഗരസഭയുടെ ആവശ്യം കഴിഞ്ഞുള്ള പൂക്കളും പച്ചക്കറികളും പൊതുവിപണിയിലുമെത്തിക്കും.
പി.എസ്.എം ഹുസൈൻ
നഗരസഭാ വൈസ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |