തിരുവനന്തപുരം: കൊവിഡ് കാലത്ത് പുറത്തിറങ്ങുന്നവർക്ക് പൊലീസ് പിഴ ചുമത്തുന്നത് മഹാഅപരാധമായി കാണരുതെന്നും ഏൽപ്പിച്ച ചുമതല നിറവേറ്റുകയാണ് അവർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിയമവാഴ്ച തുടരുന്നതിൽ താൽപ്പര്യമില്ലാത്ത വിഭാഗങ്ങൾ പൊലീസിനെതിരെ രംഗത്ത് വരുന്നതായും തീവ്രവാദികളും വർഗ്ഗീയ ശക്തികളും അരാജകവാദികളും ഇതിനായി ബോധപൂർവ്വം ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അട്ടപ്പാടി ഷോളയൂരിൽ ആദിവാസി മൂപ്പനെയും മകനെയും അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയാനുമതിക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കുറുന്താചലം എന്നയാളെ പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ മുരുകൻ, ചെറിയ മൂപ്പൻ എന്നിവരെ അറസ്റ്റ് ചെയ്യാനത്തിയ പൊലീസുദ്യോഗസ്ഥരെ ദേഹോപദ്രവമേൽപ്പിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്താൻ ശ്രമിക്കുകയുമാണ് ഷോളയൂരിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് എൻ.ഷംസുദ്ദീന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ എം.ബി.രാജേഷ് അനുമതി നിഷേധിച്ചു. പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
പ്രളയത്തിൽ മുങ്ങിയ കേരളത്തെ സംരക്ഷിക്കുന്നതിന് മുന്നിൽ നിന്ന പൊലീസ്,കൊവിഡ് മഹാമാരി പ്രതിരോധത്തിലും നല്ല സേവനം നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 17645 പൊലീസ് ഉദ്യോഗസ്ഥർക്കാണ് കൊവിഡ് ബാധിച്ചത്. 11പേർക്ക് ജീവൻ നഷ്ടമായി.
നിതാന്ത ജാഗ്രതയോടെ ജനങ്ങളെ സംരക്ഷിക്കുന്നതിന് അവർ ത്യാഗം സഹിച്ചു. വർഗ്ഗീയ സംഘർഷമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റാൻ കഴിഞ്ഞതിലും പൊലീസിന് വലിയ പങ്കുണ്ട്.
ആദിവാസി ഉൗരിൽ കയറിയ പൊലീസ് പട്ടികവർഗ സംരക്ഷണ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് അടിയന്തരപ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് നൽകിയ എൻ.ഷംസുദ്ദീൻ പറഞ്ഞു. പ്രാദേശിക സി.പി.എം നേതാക്കൾക്ക് ആദിവാസി മൂപ്പന്റെ മകനോടുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും ഷംസുദ്ദീൻ പറഞ്ഞു.
എല്ലാതെറ്റുകളും വൃത്തികേടുകളും ന്യായീകരിച്ച് പൊലീസിന് ലൈസൻസ് നൽകുകയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |