കൊച്ചി: ഭാരതത്തിന്റെ അഭിമാനശ്രീയെ കാണാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊവിഡിനെയും മറന്ന് ജനം ഒഴുകിയെത്തി. കെട്ടിപ്പിടിച്ചും മുദ്രാവാക്യം വിളിച്ചും ആഘോഷത്തിമിർപ്പിലായിരുന്നു ആരാധകർ. ദേശീയ പതാകയേന്തി ഇരുചക്ര വാഹനങ്ങളിലും കാറുകളിലും സമീപ ജില്ലകളിൽ നിന്നും ആരാധകരെത്തിയിരുന്നു. ഹോക്കി സ്റ്റിക്കുമായി ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ കാത്തുനിന്നു. നാസിക് ഡോലും ആർപ്പുവിളികളും വിമാനത്താവളത്തിൽ ഉത്സവപ്രതീതിയുണ്ടാക്കി. സി.ഐ.എസ്.എഫും പൊലീസും വളരെ പണിപ്പെട്ടാണ് ശ്രീജേഷിനെയും കുടുംബാംഗങ്ങളെയും പുറത്തെത്തിച്ചത്. ഏതാനും മിനിറ്റുകൾ മാത്രം അവിടെ ചെലവഴിച്ച് ആഹ്ളാദാരവങ്ങൾ ഏറ്റുവാങ്ങി ശ്രീജേഷ് മടങ്ങി.
ആർത്തുവിളിച്ച് ആരാധകർ
'പൊന്നേ കരളേ ശ്രീജേഷെ..." എന്ന് വിളിച്ച് യൂത്ത് കോൺഗ്രസും ഭാരത മാതാവിന് ജയ് വിളിച്ച് യുവമോർയും അഭിവാദ്യങ്ങൾ അർപ്പിച്ച് ഡി.വൈ.എഫ്.ഐയും അറൈവൽ ലോഞ്ചിന് മുന്നിൽ തിങ്ങിക്കൂടി. ആലപ്പുഴയിൽ നിന്ന് ധ്യാൻചന്ദ് ഹോക്കി അസോസിയേഷന്റെ 60 അംഗ ഹോക്കി സംഘവും തങ്ങളുടെ പ്രിയതാരത്തെ സ്വീകരിക്കാനെത്തി. വിമാനത്താവളത്തിന് പുറത്തെത്തിയ ശ്രീജേഷിനെ പൂച്ചെണ്ടുകളും പുഷ്പവൃഷ്ടിയുമായി ജനക്കൂട്ടം സ്വീകരിച്ചു. മന്ത്രി വി. അബ്ദുറഹ്മാൻ ശ്രീജഷിനെ വാഹനത്തിലേക്ക് കൈപിടിച്ചു കയറ്റി. എല്ലാവരെയും കൈവീശി സന്തോഷം അറിയിച്ച് പൊന്നിൻതിളക്കമുള്ള വെങ്കല മെഡൽ കൈയ്യിലുയർത്തി ശ്രീജേഷ് വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് യാത്രയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |