വിതുര: തൊളിക്കോട്- വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചായം മുതൽ ചെറ്റച്ചൽ വരെയുള്ള പ്രദേശത്ത് തെരുവ് വിളക്കുകളിൽ ഭൂരിഭാഗവും കത്താതായിട്ട് മാസങ്ങളായി. ഇതോടെ സാമൂഹിക വിരുദ്ധ ശല്യവും മോഷണവും വർദ്ധിച്ചു. ചുരുക്കത്തിൽ രാത്രിയായാൽ സ്ത്രീകൾക്ക് ഈ വഴി നടക്കാൻ കഴിയാതായി. ഇവിടം സാമൂഹിക വിരുദ്ധരുടെ പിടിയിലായതോടെ പ്രദേശത്ത് പലപ്പോഴും ഈ സംഘങ്ങൾ തമ്മിൽ വഴക്കും അടിപിടിയുണ്ടാകുന്നതും പതിവാണ്. പ്രദേശത്ത് ദിനം പ്രതി വർദ്ധിച്ചുവരുന്ന പ്രശ്നങ്ങൾ കാരണം ജനം പൊറുതിമുട്ടി. സ്ത്രീകൾക്ക് നേരെ നിരവധി തവണ ശല്യങ്ങൾ ഉണ്ടായിട്ടും പ്രദേശത്ത് ലൈറ്റ് സ്ഥാപിക്കാനോ പ്രശ്നത്തിന് പരിഹാരം കാണാനോ അധികൃതർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്.
ഒരുമാസം മുൻപ് ചായത്ത് നിന്നും ചെറ്റച്ചലിലേക്ക് പ്രഭാതസവാരി നടത്തിയ വീട്ടമ്മമാരെ ഇരുളിന്റെ മറവിൽ ബൈക്കിലെത്തിയ യുവാവ് അടിച്ചിട്ടു. ഒരാഴ്ച മുൻപ് പുലർച്ചെ അഞ്ച് മണിക്ക് മരുതുംമൂട്ടിൽ നിന്നും ചായത്തേക്ക് മാതാവിനൊപ്പം നടന്നുവന്ന പെൺകുട്ടിയേയും ബൈക്കിലെത്തിയ യുവാവ് ഉപദ്രവിക്കാൻ ശ്രമിച്ചു. പുലർച്ചെ പ്രഭാതസവാരിക്കിറങ്ങുന്നവരെ ആക്രമിക്കുന്നത് പതിവായതോടെ വീട്ടമ്മമാരും യുവതികളും ഈ വഴിവരാൻ പേടിക്കുകയാണ്. ഈ റൂട്ടിൽ ധാരാളം പേർ പ്രഭാതസവാരിക്കിറങ്ങുന്നുണ്ട്. ഇതിൽ കൂടുതലും രോഗബാധിതരായ വീട്ടമ്മമാർ ആണ്. ഇരുട്ടിന്റെ മറവിൽ നടക്കുന്ന ഇത്തരം അഴിഞ്ഞാട്ടം കാരണം വെളിച്ചം വീഴുന്നതിന് മുൻപുള്ള യാത്രകൾ കഴിവതും ഒഴിവാക്കുകയാണ് പലരും. പ്രഭാതസവാരിക്കും ഇറങ്ങാതായി. തെരുവ് വിളക്കുകൾ കത്തിച്ചിരുന്നുവെങ്കിൽ ഒരു പരിധി വരെ പ്രശ്നത്തിന് പരിഹാരമാകുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
തെരുവ് വിളക്കുകൾ കത്താതായിട്ട്.......... 5 മാസം
ഒപ്പം ബൈക്ക് റേസിഗും
ചായം-ചെറ്റച്ചൽ റൂട്ടിൽ പുലർച്ചെ ബൈക്കുകളിൽ അമിതവേഗതയിലാണ് യുവാക്കൾ ചീറിപ്പായുന്നത്. അമിതവേഗം മൂലം അപകടങ്ങളും അരങ്ങേറുന്നുണ്ട്. സ്ത്രീകൾക്ക് നേരെ ആക്രമണം പതിവായതോടെ വിതുര പൊലീസിൽ പരാതിനൽകിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. മരുതുംമൂട് മേഖലയിൽ മദ്യപന്മാരുടെ ശല്യവും വർദ്ധിച്ചതായി ചൂണ്ടിക്കാട്ടി നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ഒരു മാസം മുൻപ് ഒരാളെ ഇടക്ക് പിടികൂടിയെങ്കിലും വ്യക്തമായ തെളിവ് ഇല്ലാത്തതിനാൽ വിട്ടയയ്ക്കുകയായിരുന്നു. അക്രമികളെ പിടികൂടുന്നതിനായി ഇപ്പോൾ വിതുര പൊലീസ് പുലർച്ചെ പട്രോളിംഗ് നടത്തുന്നുണ്ട്. ചെറ്റച്ചൽ, ചായം മേഖലയിൽ അടുത്തിടെ മോഷണങ്ങളും അരങ്ങേറിയിരുന്നു. പ്രതികളെ പിടിക്കുന്നതിനായി ചായം മേഖലയിലെ സി.സി ടി.വി കാമറകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തിയിരുന്നു. അക്രമണം നടത്തിയവരെ പിടികൂടണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് വീട്ടമ്മമാർ.
പ്രതികരണം
വിതുര, തൊളിക്കോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചായം, മരുതുംമൂട്, ചെറ്റച്ചൽ മേഖലയിൽ വർദ്ധിച്ചുവരുന്ന സാമൂഹിക വിരുദ്ധശല്യത്തിന് ശാശ്വത പരിഹാരം കാണണം. കേടായ തെരുവ് വിളക്കുകൾ അടിയന്തരമായി നന്നാക്കുകയും ചായം മുതൽ ചെറ്റച്ചൽ ജംഗ്ഷൻ വരെ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുകയും വേണം. പൊലീസ് പട്രോളിംഗ് ശക്തമാക്കണം. സ്ത്രീകളെ ആക്രമിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം.
ടി.വി.രാമചന്ദ്രൻനായർ
പ്രസിഡന്റ്, സ്വദേശാഭിമാനി ഗ്രന്ഥശാല മരുതുംമൂട്, ചെറ്റച്ചൽ
ചായം ചെറ്റച്ചൽ മേഖലയിൽ സ്ത്രീകളെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെകുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ട്. ഉടൻ പിടികൂടും. മേഖലയിൽ പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തും. ഇതിനായി പ്രത്യേകടീമിനെ നിയോഗിച്ചിട്ടുണ്ട്.
എസ്. ശ്രീജിത്-വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |