₹ഭരണഘടനഭേദഗതി അംഗീകരിച്ച് ലോക്സഭ
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് സ്വന്തമായി ഒ.ബി.സി പട്ടിക തയ്യാറാക്കാൻ അധികാരം നൽകുന്ന 127-ാം ഭരണഘടനാ ഭേദഗതി ലോക്‌സഭയിൽ പാസായി. പെഗസസ് വിഷയങ്ങളിലടക്കമുള്ള പ്രതിഷേധം മാറ്റിവച്ച് പ്രതിപക്ഷം സഹകരിച്ചതിനാൽ 385 അംഗങ്ങളുടെ പിന്തുണയോടെയാണ് ബിൽ പാസായത്. ആരും എതിർത്തില്ല. ബിൽ ഇന്ന് രാജ്യസഭയിൽ വരും.
സംസ്ഥാനങ്ങൾ തയ്യാറാക്കുന്ന ഒ.ബി.സി പട്ടികയ്ക്ക് അംഗീകാരം നൽകാൻ രാഷ്‌ട്രപതിക്ക് അധികാരം നൽകുന്ന ഭരണഘടനയുടെ 342(എ) വകുപ്പിലാണ് ഭേദഗതി . സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്താനുള്ള അധികാരം രാഷ്‌ട്രപതിക്കു മാത്രമാണെന്ന മറാത്താ സംവരണക്കേസിലെ സുപ്രീംകോടതി വിധി മറികടക്കാനാണിത് . പ്രതിപക്ഷ പിന്തുണയുള്ളതിനാൽ ബിൽ രാജ്യസഭയിലും പാസാകും. ഭരണഘടനാ ഭേദഗതിയായതിനാൽ കുറഞ്ഞത് 15 സംസ്ഥാന നിയമസഭകളിലും കൂടി പാസാകണം.
ഇത് ചരിത്ര നിയമനിർമ്മാണമാണെന്നും 671 ജാതി വിഭാഗങ്ങൾക്ക് പ്രയോജനം ചെയ്യുമെന്നും കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി ഡോ.വീരേന്ദ്രകുമാർ പറഞ്ഞു.എന്നാൽ, സംവരണത്തിന് 50 ശതമാനം പരിധിയുള്ളതിനാൽ ഈ ഭരണഘടനാ ഭേദഗതി കൊണ്ടും കാര്യമില്ലെന്ന് പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടി. 50 ശതമാനം സംവരണ പരിധി മറികടക്കാനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാർക്കായി ദേശീയ കമ്മീഷന്‍ രൂപീകരിക്കണമെന്നും, ദളിത് -നാടാര്‍ ക്രൈസ്തവ വിഭാഗങ്ങളെയും സംവരണ പരിധിയില്‍ കൊണ്ടു വരണമെന്നും എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |