തിരുവനന്തപുരം: സംസ്ഥാനത്തെ 156 കേന്ദ്രങ്ങളിൽ രാത്രികാല മൃഗചികിത്സ സൗകര്യം ഏർപ്പെടുത്തുമെന്ന് മൃഗ സംരക്ഷണ മന്ത്രി ജെ. ചിഞ്ചു റാണി നിയമസഭയിൽ പറഞ്ഞു. ഇതിനുവേണ്ടി വരുന്ന ഡോക്ടർമാരെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ ബ്ളാേക്ക് പഞ്ചായത്ത് വഴിയോ നിയമിക്കും. വെറ്ററിനറി സർവകലാശാലകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കണമെന്ന ലിഡാ ജേക്കബ് കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ നഴ്സിംഗ് കോഴ്സുകൾ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ട്. പരമാവധിയിടങ്ങളിൽ തീറ്റപ്പുൽ കൃഷി പ്രോത്സാഹിപ്പിക്കും. ആഗോള താപനം ഉയർത്തുന്ന ഭീഷണി കണക്കിലെടുത്ത് കന്നുകാലികളുടെ എണ്ണം കൂട്ടാതെ പാലിന്റെ ഉദ്പാദനശേഷി കൂട്ടുന്നതിനെപ്പറ്റിയാണ് ആലോചിച്ചുവരുന്നത്. ഇതിനായി പ്രജനനയം നടപ്പിലാക്കും. കർഷകർക്ക് മെച്ചപ്പെട്ട മൃഗാശുപത്രി സേവനം ലഭ്യമാക്കും. കന്നുകാലി കർഷകർക്ക് വീഡിയോ വഴി മൃഗ ഡോക്ടർമാരെ കാണുന്നതിന് ഇ സജീവനി സംവിധാനം നടപ്പിലാക്കും. ഓൺലൈൻ പരാതി പരിഹാരം സംവിധാനം ഉണ്ടാക്കും. കോഴിയിറച്ചി യഥേഷ്ടം ലഭ്യമാക്കുന്നതിന് പൗൾട്രി ഡെവലപ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |