കൊല്ലം: കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ തുറക്കുന്നത് 105 ഓണവിപണികൾ. പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ പ്രദേശങ്ങളിലായി 17 മുതൽ 20വരെയാണ് 78 കൃഷിഭവനുകളുടെ നേതൃത്വത്തിൽ വിപണി പ്രവർത്തിക്കുക. കൂടാതെ ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഒരു വിപണിവീതം ആരംഭിക്കും. ഫാമുകൾ, ജില്ലാ സോയിൽ ടെസ്റ്റിംഗ് ലാബ്, മൊബൈൽ സോയിൽ ടെസ്റ്റിംഗ് ലാബ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഓഫീസ്, അഗ് മാർക്ക് ലാബ്, ആത്മ, വീക്കിലി മാർക്കറ്റുകൾ തുടങ്ങിയവയുടെ സേവനവും വിപണിയിൽ ലഭ്യമാകും.
30 ശതമാനം വിലക്കുറവ്
കർഷകരുടെ ഉത്പന്നങ്ങളും ഹോർട്ടികോർപ്പിൽ നിന്നുള്ള ഉത്പന്നങ്ങളും ഓണവിപണിയിൽ ലഭിക്കും. പൊതുവിപണി വിലയേക്കാൾ 10ശതമാനം അധികം നൽകി കർഷകരിൽ നിന്ന് പച്ചക്കറി വാങ്ങും. പൊതു വിപണിയേക്കാൾ 30 ശതമാനം വില കുറച്ചാവും ഉപഭോക്താക്കൾക്ക് നൽകുക. ഗുഡ് അഗ്രികൾച്ചറൽ പാക്കേജിൽ ഉൾപ്പെടുന്ന പച്ചക്കറി ഉത്പന്നങ്ങൾ പൊതു വിപണിയേക്കാൾ 20ശതമാനം അധിക വില ഈടാക്കി വാങ്ങി 10 ശതമാനം സബ്സിഡിയോടെ ഉപഭോക്താക്കൾക്ക് നൽകും.
ഓണക്കാലത്ത് വിപണിയിലുണ്ടാകുന്ന വിലവർദ്ധനവ് തടയുകയാണ് ഓണവിപണിയുടെ പ്രധാനലക്ഷ്യം. കൂടാതെ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുകയും ചെയ്യും.
കെ. ഷീല, പ്രിൻസിപ്പൽ കൃഷി ഓഫീസർ, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |