കോവളം: വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗിന് എത്തിയ കപ്പലിലെ ജീവനക്കാർക്ക് കൊവിഡ്. കൊവിഡ് സ്ഥിരീകരിച്ച കപ്പലിലെ അഞ്ച് ജീവനക്കാരെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് 18 ജീവനക്കാരെ തുറമുഖ വാർഫിൽ എത്തിച്ച് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയശേഷം തിരികെ കപ്പലിൽ എത്തിച്ചു.
സിംഗപ്പൂരിൽ നിന്ന് സൂയസ് കനാൽ വഴി ഈജിപ്തിലേക്ക് പോവുകയായിരുന്ന ഓയിൽ ടാങ്കർ വിസ്‌കോ അഡ്വഞ്ചറിലെ ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
23 ജീവനക്കാരുള്ള കപ്പലിൽ നിന്ന് 9 പേരെ വിഴിഞ്ഞത്ത് ഇറക്കാനും പകരം 9 പേരെ കയറ്റാനുമായി ഇന്നലെ രാവിലെയാണ് വിസ്‌കോ വിഴിഞ്ഞം കടലിൽ നങ്കൂരമിട്ടത്. അസ്വസ്ഥത അനുഭവപ്പെട്ട ജീവനക്കാർ കപ്പലിൽ സൂക്ഷിച്ചിരുന്ന ആന്റിജൻ കിറ്റുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവർ തുറമുഖ വകുപ്പധികൃതരുടെ സഹായം തേടി.
തുടർന്ന് വാർഫിൽ എത്തിച്ച രോഗികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മറ്റ് ജീവനക്കാരെ പുറത്തിറക്കി ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി കപ്പലിൽ അണുനശീകരണവും നടത്തിയാണ് തിരികെ കപ്പലിൽ പ്രവേശിപ്പിച്ചത്. ജീവനക്കാരുടെ പരിശോധനാഫലം വന്നശേഷമേ കപ്പൽ തീരം വിടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |