പൂന്തുറ തീരത്തേക്ക് വില്ലനായി ആഞ്ഞടിച്ച ഓഖിയിൽ പൊലിഞ്ഞ ജീവിതങ്ങളുടെ പൊള്ളുന്ന നേർക്കാഴ്ചയാണ് പത്തൊമ്പതുകാരൻ ആൽഡോ.എ.ക്ലമന്റിന്റെ ആ. കാ. മ ( ആ കാറ്റും മഴയും)എന്ന ഹ്രസ്വ ചിത്രം. ആ. കാ. മ ഇന്ന് അഭിമാന നേട്ടത്തിലാണ്. ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സും, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സും പൂന്തുറയിലെ ആൽഡോയേയും ആ. കാ. മ യേയും തേടിയെത്തിയ സന്തോഷത്തിലാണ് പൂന്തുറക്കാരും വീട്ടുകാരും അദ്ധ്യാപകരും കൂട്ടുകാരും. യംഗസ്റ്റ് ആന്റ് ഫസ്റ്റ് ഡയറക്ടർ അവാർഡ് നേടിനിൽക്കുന്ന ആൽഡോയ്ക്ക് സിനിമ പഠിച്ച് വ്യത്യസ്ത പ്രമേയങ്ങളിൽ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം.
സെന്റ് ജോസഫ്സ് സ്കൂളിൽ പ്ലസ് ടു പഠന കാലം. പരീക്ഷകളുടെ തലവേദനകളിൽ നിന്ന് ഒരു ഇടവേള വന്നപ്പോൾ ആൽഡോയും കൂട്ടുകാരും ഹ്രസ്വ ചിത്രം ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. ചെറുപ്പം മുതൽ സിനിമയെ ജീവനോളം കാണുന്ന ആൽഡോ മാർട്ടിൻ പ്രക്കാട്ട് നിർമ്മിച്ച ഉദാഹരണം സുജാതയിൽ സംവിധാന ടീമിലെ കുറഞ്ഞ പ്രായമുള്ള സഹായിയായിരുന്നു. കാമറയ്ക്ക് മുന്നിലേക്കാണ് ആൽഡോയെ തിരഞ്ഞെടുത്തതെങ്കിലും കാമറയ്ക്ക് പുറകിൽ നിൽക്കാൻ ഇഷ്ടപ്പെട്ടു. സൈബർ ക്രൈമുകൾ കൂടുന്ന സാഹചര്യത്തിൽ അതിനെ പശ്ചാത്തലമാക്കി 'എന്നിൽനിന്ന് അകലേക്ക് " എന്ന ഹ്രസ്വ ചിത്രം കഴിഞ്ഞ വർഷം ആൽഡോ ചെയ്തായിരുന്നു സ്വതന്ത്ര സംവിധാനത്തിലേക്ക് ഇറങ്ങിയത്. '' എന്റെ അമ്മാവനെ ഓഖി ദുരന്തത്തിൽ നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഓഖി സൃഷ്ടിച്ച ആഴം എനിക്ക് മനസിലാവും. സ്വന്തം സന്തോഷങ്ങൾ ഇല്ലാതാക്കി, വിദ്യാഭ്യാസം പോലും നേടാതെ കുടുംബത്തിനായി കടലിൽ പോകുന്നവരെ നേരിലറിയാം. പതിനേഴുകാരനായ ഒരു ചെറുപ്പക്കാരൻ ഓഖിയിൽ പെട്ട് ജീവിതം പൊലിഞ്ഞിരുന്നു. അയാളുടെ കണ്ണിലൂടെയാണ് ആ. കാ. മ എടുക്കാൻ ശ്രമിച്ചത്.ആദ്യം കണ്ട് അഭിപ്രായം പറയാത്തവരെല്ലാം അവാർഡ് കിട്ടിയതിന് ശേഷം പ്രശംസിച്ചു. സീറോ ബഡ്ജറ്റിൽ തുടങ്ങിയ ഹ്രസ്വ ചിത്രമാണെങ്കിലും വീട്ടുകാരുടെയും സ്കൂളിന്റെയും കൂട്ടുകാരുടെയും എല്ലാം സഹായം ഉണ്ടായിരുന്നു."" ആൽഡോയുടെ വാക്കുകൾ.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ കൺവീനറും സ്കൂൾ അദ്ധ്യാപകനുമായ ആന്റണി ക്ലമന്റിന്റെയും അങ്കണവാടി അദ്ധ്യാപികയായ ശാന്തിയുടേയും മകനാണ് ആൽഡോ. ആക്യുലിൻ.എ.ക്ലമന്റ് സഹോദരി. ബാംഗ്ലൂർ സെന്റ് ജോസഫ്സ് കോളേജിൽ ബികോം രണ്ടാം വർഷം വിദ്യാർത്ഥിയാണ് ആൽഡോ. ഡിഗ്രി പഠനം പൂർത്തിയാക്കി സിനിമ പഠിക്കാനാണ് പ്ലാൻ.ആൽഡോയുടെ സുഹൃത്തുക്കളായ നവീൻ.ബി.രാജ്, ആകാശ്.ജെ.എസ് എന്നിവരാണ് ആ. കാ. മ യുടെ കാമറ കൈകാര്യം ചെയ്തത് . ആകാശ് ഷാനവാസ് എഡിറ്റിംഗ്. അജുമൽ ജലീൽ സംഗീതം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |